ശ്രീരാമജയം; അയോധ്യയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, സാക്ഷിയായി ജനകോടികള്‍

അയോധ്യയില്‍ ഉയര്‍ന്ന പതാക ധര്‍മ്മ പതാകയെന്നറിയപ്പെടുമെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്

author-image
Biju
New Update
ayo

അയോധ്യ: രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം പൂജകളില്‍ പങ്കെടുത്താണ് പ്രധാനമന്ത്രി രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. 

അയോധ്യയില്‍ ഉയര്‍ന്ന പതാക  ധര്‍മ്മ പതാകയെന്നറിയപ്പെടുമെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്. രാമന്റെ ആദര്‍ശങ്ങളുടെ സൂചകമായി കോവിദാര വൃക്ഷവും ഓം എന്ന അക്ഷരവും എഴുതിയ കാവി നിറത്തില്‍ ത്രികോണാകൃതിയിലുള്ള പതാകയാണ് ഉയര്‍ത്തിയത്. 

രാമന്റെയും സീതയുടെയും വിവാഹ പഞ്ചമിയോടനുബന്ധിച്ചുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് ചടങ്ങ് നടക്കുന്നത്. ദേശീയ ഐക്യത്തിന്റെ പുതിയ അധ്യായത്തിന്റെ തുടക്കം എന്നാണ് ഇതിനെ അധികൃതര്‍ വിശേഷിപ്പിക്കുന്നത്. ഇതിനുശേഷം മോദി തെരഞ്ഞെടുത്ത 700 പേരടങ്ങുന്ന സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.

പതാക ഉയര്‍ത്തലിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയും അയോധ്യയില്‍ നടന്നിരുന്നു. സാകേത് കോളേജില്‍ നിന്ന് അയോധ്യാധാം വരെയാണ് റോഡ് ഷോ നടന്നത്. അയോധ്യയിലെത്തിയ മോദി സമീപത്തെ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. ഇതിനുശേഷമാണ് അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തല്‍ ചടങ്ങിനെത്തിയത്. 

ബിഹാര്‍ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്. ചടങ്ങിലേക്ക് അയോധ്യ നിവാസികളെയും ക്ഷണിച്ചിട്ടുണ്ട്. വിവിധ പിന്നാക്ക സമുദായ പ്രതിനിധികളെ അടക്കം ക്ഷണിച്ചിട്ടുണ്ട്. പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രദേശവാസികളെ ക്ഷണിക്കാത്തത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. ക്ഷേത്രം ഉള്‍പ്പെടുന്ന മണ്ഡലത്തിലടക്കം ബിജെപി തോറ്റിരുന്നു. ആകെ ഏഴായിരം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

പ്രധാന ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കുന്നത്. അഞ്ച് വര്‍ഷവും മൂന്ന് മാസവും കൊണ്ടാണ് അയോധ്യാ രാമക്ഷേത്രത്തിന്റെ പ്രധാന മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. 

2020 ല്‍ ക്ഷേത്രത്തിന്റെ തറക്കല്ലിട്ടതും കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പ്രാണ പ്രതിഷ്ഠ നടത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ധ്വജാരോഹണ ചടങ്ങില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് പുറമെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിവിധ സന്ന്യാസി മഠങ്ങളുടെ തലവന്‍മാര്‍ തുടങ്ങിയവരും പങ്കെടുന്നുണ്ട്. ചടങ്ങിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്ര പരിസരത്ത് സുരക്ഷാ വിന്യാസം കര്‍ശനമാക്കിയിട്ടുണ്ട്. 

അയോധ്യ ജില്ലയിലാകെ ജാഗ്രത കൂട്ടിയിട്ടുണ്ട്. അതേസമയം അയോധ്യയില്‍ കൊടി ഉയര്‍ത്താന്‍ പോകുന്ന മോദി വര്‍ഷത്തില്‍ രണ്ട് കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞതുള്‍പ്പടെ വാഗ്ദാനങ്ങള്‍ പാലിച്ചോയെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് ചോദിച്ചു. രാമക്ഷേത്ര നിര്‍മ്മാണം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ വിഷയമാക്കിയിരുന്നെങ്കിലും ക്ഷേത്രം ഉള്‍പ്പെടുന്ന ലോക്‌സഭാ മണ്ഡലത്തിലടക്കം ബിജെപി തോറ്റു. 

പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ രാമക്ഷേത്രം ബിജെപി പ്രധാന പ്രചാരണ വിഷയം ആക്കിയില്ല. എന്നാല്‍ അടിസ്ഥാന വോട്ട് ബാങ്ക് ഉറപ്പിച്ചു നിര്‍ത്താന് കൂടിയാണ് അയോധ്യയിലെ ഓരോ ചടങ്ങും പ്രധാനമന്ത്രിയടക്കം പങ്കെടുത്ത് ബിജെപി ആഘോഷമാക്കുന്നത്.