/kalakaumudi/media/media_files/2025/04/22/KyEr4rmntRlFHr1V4nzp.jpg)
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ബൈസരനില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. 26 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. രാജസ്ഥാനില്‍ നിന്നെത്തിയ 20 വിനോദസഞ്ചാരികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ട്രക്കിങ്ങിനു മേഖലയിലേക്കു പോയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവിടേക്കു കൂടുതല്‍ സുരക്ഷാ സേനാംഗങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരികള്‍ പതിവായി എത്തുന്ന ബൈസരന്‍ താഴ്വരയിലാണ് ആക്രമണം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ജിദ്ദയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കാനും പ്രധാനമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അമിത് ഷാ ഇന്ന് വൈകിട്ട് ശ്രീനഗറിലേക്ക് പുറപ്പെടും. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കറെ തയിബ അനുകൂല സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു.
ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ''കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ തിരിച്ചടി നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തെക്കുറിച്ച് വിഡിയോ കോണ്‍ഫറന്‍സിങിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എല്ലാ ഏജന്‍സികളുമായും അടിയന്തര സുരക്ഷാ അവലോകന യോഗം നടത്താന്‍ ഉടന്‍ ഞാന്‍ ശ്രീനഗറിലേക്ക് പോകും.'' അമിത് ഷാ അറിയിച്ചു.
അജ്ഞാതരായ തോക്കുധാരികള്‍ വിനോദസഞ്ചാരികള്‍ക്കു അടുത്തു വന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാന്‍ സാധിക്കൂവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പരുക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനായി അധികൃതര്‍ മേഖലയിലേക്ക് ഹെലികോപ്റ്റര്‍ അയച്ചിട്ടുണ്ട്. അതേസമയം, ആക്രമണം നടത്തിയത് ചില പാകിസ്ഥാന്‍ ഭീകരരാണെന്ന് ബിജെപി നേതാവ് രവീന്ദര്‍ റെയ്ന പറഞ്ഞു. പഹല്‍ഗാമം ഭീകരാക്രമണത്തില്‍ അപലപിച്ച് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും രംഗത്തെത്തി.
കഴിഞ്ഞവര്‍ഷം ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗാംഗീറില്‍ ഭീകരവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ 7 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ഡോക്ടറും ആറ് നിര്‍മ്മാണ തൊഴിലാളികളുമാണ് അന്ന് കൊല്ലപ്പെട്ടത്. പ്രദേശത്ത് നിര്‍മ്മാണത്തിലിരുന്ന ഒരു തുരങ്കത്തില്‍ ജോലി ചെയ്തിരുന്ന ഒരു സ്വകാര്യ കമ്പനിയിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന ക്യാമ്പാണ് ഭീകരര്‍ ആക്രമിച്ചത്.
-
Apr 22, 2025 19:25 IST
തീവ്രവാദികള്‍ എത്തിയത് സൈനിക വേഷത്തില്‍
പഹല്‍ഗാം: ജമ്മു-കശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരേയുണ്ടായ ഭീകരാക്രമണത്തില്‍ അക്രമികള്‍ എത്തിയത് സൈനിക വേഷത്തില്‍ ട്രെക്കിങ്ങിനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവര്‍ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപമാണ് വെടിവെപ്പുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവരില്‍ മൂന്നു ഭീകരര്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പരിക്കേറ്റവരില്‍ മൂന്നുപേര്‍ പ്രദേശവാസികളാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ചോപ്പര്‍ ഏര്‍പ്പെടുത്തി. പുല്‍മേടുകളില്‍ നിന്ന് പോണികളുടെ പുറത്ത് കയറ്റിയാണ് പരിക്കേറ്റവരെ നാട്ടുകാര്‍ പുറത്തെത്തിച്ചത്.
കാടുകളും, പുല്‍മേടുകളും, തെളിനീര്‍ തടാകങ്ങളും നിറഞ്ഞ മിനി സ്വിറ്റ്സര്‍ലാന്‍ഡ് എന്നറിയപ്പെടുന്ന പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് പഹല്‍ഗാം. താഴ് വരയിലെ ടൂറിസ്റ്റ് സീസണ്‍ ഉച്ചസ്ഥായിയില്‍ നില്‍ക്കെയാണ് തീവ്രവാദി ആക്രമണം ഉണ്ടായിരിക്കുന്നത്. അമര്‍നാഥ് യാത്രയ്ക്കായുള്ള രജിസ്ട്രേഷന്‍ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം. 38 ദിവസം നീളുന്ന തീര്‍ഥാടനം ജൂലൈ 3 നാണ് തുടങ്ങുന്നത്. രണ്ടുറൂട്ടുകളാണുള്ളത്. ഒന്ന് 48 കിലോമീറ്റര്‍ നീളുന്ന അനന്തനാഗ് ജില്ലയിലെ പഹല്‍ഗാം വഴിയും മറ്റൊന്ന് ഗന്ധര്‍ബാല്‍ ജില്ലയിലെ 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബല്‍ട്ല്‍ റൂട്ടും.
ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. സന്ദര്‍ശകര്‍ക്ക് നേരേയുള്ള ആക്രമണം തീര്‍ത്തും നിന്ദ്യവും, മനുഷ്യത്വരഹിതവും, അപലപനീയവുമാണ്, മുഖ്യമന്ത്രി പറഞ്ഞു. സമീപവര്‍ഷങ്ങളില്‍ സാധാരണക്കാര്‍ക്ക് നേരേയുണ്ടായ ഭീകരാക്രമണങ്ങളേക്കാള്‍ വലിയതോതിലുള്ളതാണ് ഇന്നത്തെ ആക്രമണമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
ജമ്മു-കശ്മീരില്‍ നിന്ന് ഭീകരവാദത്തെ പൂര്‍ണമായി തുടച്ചുനീക്കണമെന്ന് അടുത്തിടെ സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നിര്‍ദ്ദേശിച്ചിരുന്നു. നുഴഞ്ഞുകയറ്റം തരിമ്പുപോലും വച്ചുപൊറുപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, സൗദി സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത്ഷായെ വിളിച്ച് സ്ഥിതഗതികള്‍ വിലയിരുത്തി. സ്ഥലം സന്ദര്‍ശിക്കാനും അദ്ദേഹം ഷായോട് ആവശ്യപ്പെട്ടു.
വിനോദ സഞ്ചാരികള്‍ക്ക് നേരേ ഈ വര്‍ഷം നടക്കുന്ന ആദ്യത്തെ ഭീകരാക്രമണമാണിത്. ഇതിനുമുമ്പ് കഴിഞ്ഞ വര്‍ഷം മെയിലാണ് ടൂറിസ്റ്റുകള്‍ക്ക് നേരേ ആക്രമണം ഉണ്ടായത്. അതും പഹല്‍ഗാമിലായിരുന്നു.