bangalore court gives bail to rahul gandhi in defamation case and case to be heard again on july 30
ബെംഗളൂരു: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് കേസിൽ ജാമ്യം അനുവിച്ചത്. ജൂലൈ 30ന് കോടതി വീണ്ടും കേസ് പരിഗണിക്കും. 40% കമ്മീഷൻ സർക്കാർ എന്ന് കഴിഞ്ഞ ബിജെപി സർക്കാരിനെ വിമർശിച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തത്.
സിദ്ധരാമയ്യയും ഡികെ ശിവകുമാറും കേസിൽ പ്രതികളാണ്. നിയമസഭ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. പ്രാദേശിക പത്രങ്ങളിലെ പരസ്യങ്ങളും കോൺഗ്രസ് നടത്തിയ തെറ്റായ പ്രചാരണങ്ങളും ബിജെപിയുടെ പ്രതിച്ഛായ തകർത്തുവെന്നായിരുന്നു പരാതി.
കേസിലെ മറ്റു പ്രതികളായ സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനും കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് രാഹുൽ ഹാജരാകാതെ ഇരുന്നതിനാൽ 7-ന് ഹാജരാകാൻ സമൻസ് അയക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ രാഹുൽ ഗാന്ധി ബെംഗളൂരുവിലെ കോടതിയിൽ ഹാജരായത്. ബെംഗളൂരുവിലെത്തിയ രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു.