ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളികളക്കം 7 പേര്‍ക്ക് ദാരുണാന്ത്യം

അപകടത്തില്‍ ഏഴ് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. എസ്യുവി 700-ല്‍ യാത്രചെയ്തിരുന്ന ആറ് പേരും മരിച്ചു. വിനോദയാത്ര പോവുകയായിരുന്നു ഇവരെന്നാണ് വിവരം. ഇതില്‍ അഞ്ച് പേര്‍ ഒരേ കോളേജിലെ വിദ്യാര്‍ഥികളാണ്

author-image
Biju
New Update
bengaluru2

ബെംഗളൂരു: ബെംഗളൂരു റൂറല്‍ ജില്ലയിലെ ഹൊസ്‌കോട്ട് താലൂക്കിലുണ്ടായ വാഹനാപകടത്തില്‍  രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.15-ഓടെ ദൊബ്ബാസ്പേട്ട്‌ഹൊസ്‌കോട്ട് സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡിലെ സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് എസ്യുവികള്‍, ഒരു കാന്റര്‍ ട്രക്ക്, ഒരു ബൈക്ക് എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ ഏഴ് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. എസ്യുവി 700-ല്‍ യാത്രചെയ്തിരുന്ന ആറ് പേരും മരിച്ചു. വിനോദയാത്ര പോവുകയായിരുന്നു ഇവരെന്നാണ് വിവരം. ഇതില്‍ അഞ്ച് പേര്‍ ഒരേ കോളേജിലെ വിദ്യാര്‍ഥികളാണ്. ഭരത് (18), അശ്വിന്‍ നായര്‍ (17), ഏദന്‍ ജോര്‍ജ്, അര്‍ഹാന്‍ ഷെരീഫ്, ഭരത് എന്നിവരെ തിരിച്ചറിഞ്ഞു. ഇതില്‍ അശ്വിനും ഏദനും മലയാളികളാണ്. ഒരാളെ തിരിച്ചറിയാനുണ്ട്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരന്‍ ഗഗന്‍ (26) ആണ് മരിച്ച ബൈക്ക് യാത്രക്കാരന്‍.

അമിതവേഗതയിലെത്തിയ മഹിന്ദ്ര എസ്യുവി 700 ആദ്യം ഒരു ബൈക്കിലിടിക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന കാന്റര്‍ ട്രക്കില്‍ ഇടിച്ചു കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രക്കിന്റെ പിന്‍ ആക്സില്‍ ഒടിഞ്ഞുമാറുകയും ട്രക്ക് സര്‍വീസ് റോഡിലേക്ക് മറിയുകയും ചെയ്തു. ഈ ആക്സിലില്‍ തട്ടി പുറകില്‍വന്ന മാരുതി ബ്രെസ്സയും അപകടത്തില്‍പ്പെട്ടു.

അപകടത്തെത്തുടര്‍ന്ന് എസ്.ടി.ആര്‍.ആറില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിനുകള്‍ ഉപയോഗിച്ചാണ് തകര്‍ന്ന വാഹനങ്ങള്‍ റോഡില്‍നിന്ന് മാറ്റിയത്. രണ്ടാമത്തെ എസ്യുവിലെ യാത്രക്കാരും ട്രക്ക് ഡ്രൈവറും പരിക്കുകളോടെ രക്ഷപ്പെട്ടു. സുലിബെലെ പോലീസ് സംഭവസ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്തു.