ഭാരതീയ ന്യായസംഹിത ലൈംഗിക കുറ്റകൃത്യങ്ങളിലെ ലിംഗവ്യത്യാസം ഒഴിവാക്കി. ഇതുപ്രകാരം ഐപിസി സെക്ഷൻ 366എയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്ന വാക്കിന് ബദലായി ഭാരതീയ ന്യായ സംഹിതയുടെ 96-ാം വകുപ്പിൽ ‘കുട്ടി’ എന്ന പദം കൂട്ടിച്ചേർത്തു.
ഐപിസി സെക്ഷനിലെ 366ബിയിലും ലിംഗ വ്യത്യാസം ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ‘‘വിദേശരാജ്യത്ത് നിന്ന് പെൺകുട്ടിയെ എത്തിക്കുന്നു,’’ എന്നതിന് പകരം ’’ വിദേശരാജ്യത്ത് നിന്ന് പെൺകുട്ടിയേയോ ആൺകുട്ടിയേയോ എത്തിക്കുന്നു’’ എന്നാക്കി മാറ്റിയിട്ടുണ്ട്.
ലൈംഗിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയിൽ ഒരു പ്രത്യേകം അധ്യായവും ഉൾപ്പെടുത്തിയിട്ടുണ്ട്. ’സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ,’ എന്നപേരിലുള്ള അധ്യായമാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളിലെ ശിക്ഷാ നടപടിയിലും ഭാരതീയ ന്യായ സംഹിത ചില മാറ്റങ്ങൾ നിർദ്ദേശിക്കുന്നുണ്ട്.
18, 16, 12 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്കുള്ള ശിക്ഷാ രീതിയിലും ഭാരതീയ ന്യായ സംഹിത മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിലുള്ള ബലാത്സംഗ വ്യവസ്ഥകളും പോക്‌സോയും പുതിയ സംയോജിപ്പിക്കുകയും ചെയ്യുന്നുണ്ട്. നിയമവ്യവസ്ഥയിലെ സെക്ഷൻ 64(1) ബലാത്സംഗക്കേസിലെ പ്രതിയ്ക്ക് 10 വർഷം മുതൽ ജീവപര്യന്തം തടവ് വരെ വിധിക്കുന്നു. എന്നാൽ സെക്ഷൻ 64(2) പ്രകാരം ക്രൂരമായ ബലാത്സംഗം നടത്തിയ പ്രതികൾക്ക് 10 വർഷം മുതൽ സ്വാഭാവിക ജീവിതവസാനം വരെ തടവാണ് ശിക്ഷയായി ലഭിക്കുക.
കൂടാതെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 70(2)ൽ 18 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നവർക്കുള്ള ശിക്ഷാ വിധികളെപ്പറ്റിയാണ് പറയുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷയായി ലഭിക്കുമെന്നാണ് ഈ വകുപ്പിൽ പറയുന്നത്. കൂടാതെ ഭാരതീയ ന്യായ സംഹിത പ്രകാരം വിവാഹിതയായ സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിന് സമ്മതം നൽകാനുള്ള പ്രായപരിധി 15ൽ നിന്ന് 18 ആക്കി ഉയർത്തിയിട്ടുണ്ട്.