ബിഹാറില്‍ മികച്ച പോളിങ്; ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ കല്ലേറ്

പോളിങ് നടക്കുന്നതിനിടെ ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ അതിക്രമമുണ്ടായി. ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹയുടെ കാറിനു നേരെയാണ് കല്ലെറുണ്ടായത്. ബിഹാറിലെ ലക്കിസറായിലാണ് അതിക്രമമുണ്ടായത്.

author-image
Biju
New Update
bihar 3

പട്‌ന: ബിഹാറില്‍ ആദ്യഘട്ടത്തില്‍ മികച്ച പോളിംഗ്. വൈകിട്ട് മൂന്നു മണിവരെ 53.77 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ ആദ്യ ഘട്ടത്തില്‍ 55.68 ശതമാനം ആയിരുന്നു ആകെ പോളിങ്. വൈകിട്ട് മൂന്നുമണി പിന്നിടുമ്പോഴേക്കും കഴിഞ്ഞ തവണത്തേ പോളിങ് ശതമാനം മറികടക്കുമെന്ന നിലയിലെത്തി. ബിഹാറില്‍ വലിയ മാറ്റം കാണുന്നുവെന്ന് തേജസ്വി യാദവ് അവകാശപ്പെട്ടപ്പോള്‍, ജനം ജംഗിള്‍ രാജിനെതിരെ വിധിയെഴുതുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വാശിയേറിയ പ്രചാരണം വോട്ടിംഗിലും പ്രതിഫലിക്കുന്ന കാഴ്ചയാണ് ബിഹാറില്‍ നിന്നും കാണുന്നത്. 

 പോളിങ് നടക്കുന്നതിനിടെ ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ അതിക്രമമുണ്ടായി. ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹയുടെ കാറിനു നേരെയാണ് കല്ലെറുണ്ടായത്. ബിഹാറിലെ ലക്കിസറായിലാണ് അതിക്രമമുണ്ടായത്.

വോട്ടെടുപ്പ് ദിവസം ബിഹാറിലെ അരാരിയയില്‍ റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ലാലുപ്രസാദ് യാദവിന്റെ ജംഗിള്‍ രാജാണ് ബിഹാറിന്റെ വികസനത്തെ പിന്നോട്ടടിച്ചതെന്ന് കുറ്റപ്പെടുത്തി. ബിഹാറിനെ ആര്‍ജെഡിയുടെ കാട്ടുഭരണം തകര്‍ത്തുവെന്നും ഇതില്‍ നിന്നും ബിഹാറിനെ രക്ഷിച്ചുവെന്നും ജനം ജംഗിള്‍ രാജിനെതിരെ വിധിയെഴുതുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

എന്നാല്‍, തങ്ങള്‍ ജയിക്കുമെന്നും അതിലൂടെ ബിഹാറിലെ ജനങ്ങളും ബിഹാറും വിജയിക്കുമെന്നും എല്ലാവര്‍ക്കും ഒപ്പം നമ്പര്‍ വണ്‍ ബിഹാര്‍ സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. 20 വര്‍ഷമായി ഇരട്ട എഞ്ചിന് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും ബിഹാറിലെ യുവാക്കള്‍ക്ക് എതിരായാണ് പ്രവര്‍ത്തിച്ചതെന്നും മിസ ഭാരതി എംപി കുറ്റപ്പെടുത്തി. അതേസമയം, ജന്‍സുരാജ് പാര്‍ട്ടിയുടെ മുംഗേറിലെ സ്ഥാനാര്‍ത്ഥി സഞ്ജയ് സിംഗിനെ ഇന്നലെ ബിജെപിയില്‍ ചേര്‍ത്തതിനെ പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍ രൂക്ഷമായി വിമര്‍ശിച്ചു.

വോട്ടെടുപ്പ് ഉത്സവമാക്കി ബിഹാര്‍. കഴിഞ്ഞ തവണത്തേക്കാള്‍ ഉത്സാഹം തുടക്കത്തില്‍ ബിഹാറിലെ പോളിംഗ് ബൂത്തുകളില്‍ കാണാനായി. പൊതുവെ സമാധാനപരമായിട്ടാണ് സംസ്ഥാനത്തെ പോളിംഗ് പുരോഗമിക്കുന്നത്. പല മണ്ഡലങ്ങളിലും പോളിംഗ് ബൂത്തിലെത്തിയ വോട്ടര്‍മാരുടെ പേരുകള്‍ ലിസ്റ്റില്‍ ഇല്ലാത്തത് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കി. 

മുന്‍കൂട്ടി അറിയിപ്പില്ലാതെ വോട്ടര്‍മാരുടെ പോളിംഗ് ബൂത്തുകള്‍ മാറിയതും ആശയകുഴപ്പത്തിന് വഴിവച്ചു. 1374 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. രാഘോപൂരില്‍ മത്സരിക്കുന്ന ഇന്ത്യസഖ്യം സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് പറ്റ്‌നയിലെ വെറ്ററിനറി കോളേജിലെത്തിയാണ് വോട്ട് ചെയ്തത്. ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, എംപിയും സഹോദരിയുമായ മിസാ ഭാരതി, തേജസ്വിയുടെ ഭാര്യ രാജശ്രീയാദവ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.ലാലുപ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് പ്രത്യേകം എത്തിയാണ് വോട്ട് ചെയ്തത്. 

തേജസ്വിയുമായി തെറ്റി ജന്‍ശക്തി ജനതാദള്‍ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് മഹുവ മണ്ഡലത്തില്‍ തേജ് പ്രതാപ് യാദവ് മത്സരിക്കുന്നുണ്ട്. തന്റെ രണ്ട് മക്കള്‍ക്കും ആശംസകള്‍ നേരുന്നു എന്നായിരുന്നു വോട്ട് ചെയ്ത ശേഷം അമ്മ റാബറി ദേവിയുടെ അഭ്യര്‍ത്ഥന. ബിഹാറില്‍ 45000 ല്‍ 56 പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളായി പ്രഖ്യാപിച്ചത്. മാവോയിസ്റ്റ് ഭീഷണി നേരത്തെ നിലനിന്ന ചില ബൂത്തുകളില്‍ ഇക്കുറി ഇതാദ്യമായി വോട്ടെടുപ്പ് നടന്നതും പ്രചാരണത്തില്‍ നേട്ടമായി എന്‍ഡിഎ ഉയര്‍ത്തിക്കാട്ടുകയാണ്. ബിഹാറിലെ വോട്ടെടുപ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നേരിട്ട് നിരീക്ഷിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.