ബിഹാറില്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവം

ജെഡിയു നേതാവ് സഞ്ജയ് ജാ ആണ് അമിത് ഷായെ കണ്ടത്. ധര്‍മെന്ദ്ര പ്രധാന്‍, വിനോദ് താവ് ടെ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ന് നിയമസഭ കക്ഷി യോഗം ചേര്‍ന്ന് നിതീഷ് കുമാറിനെ കക്ഷി നേതാവായി തെരെഞ്ഞെടുത്തേക്കും

author-image
Biju
New Update
nitish 3

പട്‌ന: പുതിയ ബിഹാര്‍ സര്‍ക്കാര്‍ ഈയാഴ്ച ചുമതലയേല്‍ക്കും. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു നേതൃത്വം വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും സജീവമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ജെഡിയു നേതാക്കള്‍ ചര്‍ച്ച നടത്തി. 

ജെഡിയു നേതാവ് സഞ്ജയ് ജാ ആണ് അമിത് ഷായെ കണ്ടത്. ധര്‍മെന്ദ്ര പ്രധാന്‍, വിനോദ് താവ് ടെ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ന് നിയമസഭ കക്ഷി യോഗം ചേര്‍ന്ന് നിതീഷ് കുമാറിനെ കക്ഷി നേതാവായി തെരെഞ്ഞെടുത്തേക്കും. അതേസമയം, കഷ്ടിച്ചാണ് ആര്‍ ജെ ഡിക്ക് പ്രതിപക്ഷ നേതൃ സ്ഥാനം കിട്ടിയത്. ആകെയുള്ള 243 സീറ്റിന്റെ 10 ശതമാനം സീറ്റ് ഉണ്ടെങ്കിലേ പ്രതിപക്ഷ പദവി ലഭിക്കുകയുള്ളു. തെരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡി 25 സീറ്റ് നേടിയതോടെ നേതൃ സ്ഥാനം ലഭിക്കും. ഒരു സീറ്റ് കുറഞ്ഞെങ്കില്‍ സ്ഥിതി മാറുമായിരുന്നു. 

അതേസമയം, തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയില്‍ ആര്‍ജെഡി അന്വേഷണം നടത്തും. തെരഞ്ഞെുപ്പ് അട്ടിമറിയെന്ന ആക്ഷേപം ആര്‍ജെഡി ശക്തമാക്കുകയാണ്. പണം നല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ മംഗനി ലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയമുനയില്‍ നിര്‍ത്തുമ്പോള്‍ തന്നെ പണം നല്‍കി വോട്ട് വാങ്ങിയെന്ന ആക്ഷേപമാണ് ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ മംഗനി ലാല്‍ മണ്ഡല്‍ ഉന്നയിക്കുന്നത്. തോല്‍വിയെ കുറിച്ച് ആര്‍ജെഡി അന്വേഷിക്കാനൊരുന്നുമ്പോള്‍ തേജസ്വി യാദവിന്റെ പ്രഖ്യാപനങ്ങളൊന്നും താഴേ തട്ടില്‍ ഒരു ചലനവുമുണ്ടാക്കിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 

ഒരു വീട്ടില്‍ ഒരു സര്‍ക്കാര്‍ ജോലിയെന്ന പ്രഖ്യാപനം സര്‍ക്കാരിന്റെ സാമ്പത്തിക നില വച്ച് ചോദ്യം ചെയ്ത് എന്‍ഡിഎ പൊളിച്ചു. സ്ത്രീകള്‍ക്കായി പണം നല്‍കിയുള്ള ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചെങ്കില്‍ പതിനായിരം രൂപ അക്കൗണ്ടിലിട്ടു കൊടുത്ത് ആ നീക്കവും പരാജയപ്പെടുത്തി. നിതീഷ്‌കുമാര്‍ വൃദ്ധനായെന്നും ചിത്തഭ്രമം ബാധിച്ചെന്നുമുള്ള തേജസ്വിയുടെ പരിഹാസത്തെയും ജനം തള്ളി. കഴിഞ്ഞ തവണ ഇടഞ്ഞ് നിന്ന ചിരാഗ്പാസ്വാന്‍ എന്‍ഡിഎ വോട്ട് പിളര്‍ത്തിയെങ്കില്‍ ഇക്കുറി അത് നടന്നില്ല. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും തകര്‍ന്നടിഞ്ഞതും തേജസ്വിയുടെ പ്രതീക്ഷകളെ കാറ്റില്‍ പറത്തി.