New Update
00:00
/ 00:00
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് ലോകസഭ മണ്ഡലം ചർച്ച വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയിൽ എന്നത് പോലെ രാഹുൽ ഗാന്ധിക്ക് വയനാട്ടിലും പരാജയം രുചിക്കേണ്ടി വരുമെന്നും ഏപ്രിൽ 26 ന് ശേഷം രാഹുൽ സുരക്ഷിതമായ മറ്റൊരു സീറ്റ് അന്വേഷിച്ചു പോകുമെന്നും മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയിൽ നരേന്ദ്ര മോദി വ്യക്തമാക്കി. പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനും എല്ലാകാലത്തും പാർട്ടിയുടെ ഒരു ക്രൗഡ് പുള്ളറുമായ കെ. സുരേന്ദ്രനെ തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് തുടക്കത്തിൽ തന്നെ രാഹുലിനെതിരായ നീക്കം ബിജെപി ശക്തിപ്പെടുത്തിയിരുന്നു. എന്നാൽ കേരളത്തിൽ പാർട്ടിക്ക് വളരെ വോട്ട് കുറഞ്ഞ ഈ മണ്ഡലത്തിൽ അത്ഭുതങ്ങളൊന്നും സൃഷ്ടിക്കാൻ കഴിയില്ലെന്ന് എല്ലാവർക്കുമറിയാം. പിന്നെ നരേന്ദ്ര മോദി ഈ പ്രഖ്യാപനത്തിലൂടെ എന്താണ് ലക്ഷ്യമിടുന്നതെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം ഏറെ ചർച്ചയാക്കാനാണ് കേരളത്തിൽ യുഡിഎഫ് നീക്കം. നരേന്ദ്ര മോദിയുടെ ഇന്നലെ നടന്ന പ്രഖ്യാപനം ബിജെപി - സിപിഎം സംഖ്യത്തിനുള്ള നീക്കമാണെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ രാഹുലിനെതിരായ നീക്കം കടുപ്പിച്ച കാര്യം കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. രാഹുലും ഇന്നലെ കേരളത്തിലെത്തിയ പ്രിയങ്കയും സിപിഎമ്മിനെ ശക്തമായി കടന്നാക്രമിക്കുകയും ചെയ്തു. ബിജെപി - സിപിഎം ധാരണയുണ്ടെന്നും പ്രിയങ്ക ആരോപിക്കുകയും ചെയ്തു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രാഹുലിനെതിരെ ബിജെപി വോട്ട് മറിക്കുമെന്ന ആരോപണമാണ് ഉന്നയിക്കുന്നത്. വയനാട് മണ്ഡലത്തിൽ ബിജെപി വോട്ട് മറിച്ച് നൽകിയാലും രാഹുലിനെ തോല്പിക്കാൻ കഴിയില്ലെന്നത് വസ്തുതയാണ്.
പ്രചരണ വിഷയമാക്കാൻ ബിജെപി
എന്നാൽ പ്രധാനമന്ത്രിയുടെ മഹാരാഷ്ട്രയിലെ പ്രസംഗം എല്ലാ സംസ്ഥാന ബിജെപി ഘടകങ്ങളും പ്രചരണ വിഷയമാക്കാനാണ് നീക്കം. അമേഠിയിൽ സ്മൃതി ഇറാനിയെ സ്ഥാനാർത്ഥിയാക്കിയത് പോലെ കെ. സുരേന്ദ്രനെ തന്നെ രംഗത്തിറക്കി വയനാട്ടിൽ അമേഠി ആവർത്തിക്കുമെന്ന പ്രചരണം രാജ്യവ്യാപകമായി
നടത്താനാണ് ബിജെപി നീക്കം. ഇത്തരം പ്രചരണംനടക്കുമ്പോൾ കോൺഗ്രസ് മറ്റ് സംസ്ഥാനങ്ങളിലെ വോട്ടർമാരിൽ നിന്ന് കൂടുതൽ അകലുന്ന രാഷ്ട്രീയ സാഹചര്യമുണ്ടാക്കാൻ കഴിയുമെന്നാണ് ബിജെപി വൃത്തങ്ങൾ കരുതുന്നത്. മാത്രമല്ല സുരേന്ദ്രൻ്റെ മത്സരത്തിലൂടെ വയനാട്ടിൽ കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി വോട്ട് നേടാൻ കഴിഞ്ഞാൽ രാഹുലിൻ്റെ വയനാട്ടിലെ കഴിഞ്ഞ അഞ്ച് വർഷത്തെ സാന്നിധ്യം കൊണ്ട് ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാനായെന്നും അവകാശപ്പെടാം.