![k-annamalai.](https://img-cdn.thepublive.com/fit-in/1280x960/filters:format(webp)/kalakaumudi/media/media_files/iBt784VPHs11Csdd9fw2.jpg)
k annamalai
ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ അക്കൗണ്ട് തുറക്കാനാവാതെ ബിജെപി. ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷനും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈയ്ക്ക് ഒരു ബൂത്തെണ്ണിയപ്പോൾ ലഭിച്ചത് ഒരു വോട്ട് മാത്രമായിരുന്നു. ഡിഎംകെ സ്ഥാനാർത്ഥി ഗണപതി പി ആണ് മണ്ഡലത്തിൽ വിജയിച്ചത്.
തമിഴ്നാട്ടിൽ 39 സീറ്റുകളിലേക്ക് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 39 സീറ്റിലും ഇന്ത്യാ സഖ്യം വേരുറപ്പിച്ചു. സംസ്ഥാനത്ത് ഏപ്രിൽ 19ന് നടന്ന തിരഞ്ഞെടുപ്പിൽ 69.72 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സ്ഥാനാർത്ഥികൾക്കായി ശക്തമായ പ്രചാരണം നടന്നിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയും എഐഎഡിഎംകെയും ഒന്നിച്ചായിരുന്നു മത്സരിച്ചിരുന്നത്.
എന്നാൽ, ഇത്തവണ ഇരുപാർട്ടികളും വേറിട്ട് മത്സരിക്കുന്നതും ഏറെ ശ്രദ്ധേയമായി. ജൂൺ ഒന്നിന് വിവിധ ഏജൻസികൾ പുറത്തുവിട്ട എക്‌സിറ്റ് പോൾ പ്രവചനം പ്രകാരം, സംസ്ഥാനത്ത് ബിജെപി നാല് സീറ്റുകളിൽ വിജയിക്കുമെന്നാണ്. ഇന്ത്യ സഖ്യം മികച്ച നേട്ടം കൈവരിക്കുമെന്നും എക്‌സിറ്റ് പോൾ പ്രവചനത്തിൽ സൂചിപ്പിച്ചിരുന്നു.