ദേവരാജെ ഗൗഡ
ബെംഗളൂരു: ജെ.ഡി.എസ്. എം.പി. പ്രജ്ജ്വല്‍ രേവണ്ണയ്ക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങൾ ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയ ഹാസനിലെ ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റില്‍. ഹാസനിലെ 36-കാരി നല്‍കിയ ലൈംഗിക പീഡന പരാതിയിലാണ് അറസ്റ്റ് എന്നാണ് പുറത്തുവരുന്ന വിവരം. പ്രജ്ജ്വല്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
യുവതിയുടെ വസ്തു വില്‍ക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ കഴിഞ്ഞദിവസം ദേവരാജ ഗൗഡക്കെതിരെ കേസെടുത്തിരുന്നു. അതേസമയം, പ്രജ്ജ്വലിന്റെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ദേവരാജെ ഗൗഡ ബിജെപി നേതൃത്വത്തെ അറിയിക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എച്ച്.ഡി. രേവണ്ണക്കെതിരെ ഹൊളെനര സിപുരയില്‍ ബിജെപി സ്ഥാനാര്‍ഥി ആയിരുന്നു ദേവരാജെ ഗൗഡ. എന്നാൽ, അദ്ദേഹത്തിന്റെ അറസ്റ്റിനോട് പ്രതികരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല.
അതേസമയം, ലൈംഗിക പീഡനാരോപണത്തില്‍ കുടുങ്ങിയ പ്രജ്ജ്വല്‍ രേവണ്ണയുടെ പേരില്‍ ഒരു ബലാത്സംഗക്കേസുകൂടി കഴിഞ്ഞദിവസം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെ പ്രജ്ജ്വലിന്റെപേരില്‍ രജിസ്റ്റര്‍ചെയ്ത ലൈംഗിക പീഡനക്കേസുകള്‍ മൂന്നായി. പരാതിക്കാരിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.