/kalakaumudi/media/media_files/22yeOiaRrIYDHzoXeKD3.jpg)
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം നൽകിയിട്ടും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
2019ൽ ആയിരുന്നു സുബ്രഹ്‌മണ്യൻ സ്വാമി രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. 2003ൽ യുകെയിൽ രജിസ്റ്റർ ചെയ്ത ബാക്ഓപ്‌സ് എന്ന കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളാണ് രാഹുൽഗാന്ധി. കമ്പനിയുടെ വാർഷിക റിട്ടേൺസിൽ രാഹുൽഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നു. ഇതിൽ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിട്ടും മറുപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
സുബ്രഹ്‌മണ്യൻ സ്വാമിയുടെ നിവേദനത്തിന് പിന്നാലെ 2019 ഏപ്രിൽ 29ന് ആഭ്യന്തര മന്ത്രാലയം രാഹുൽ ഗാന്ധിയോട് മറുപടി ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ച് വർഷം പിന്നിട്ടിട്ടും രാഹുൽ ഗാന്ധി മറുപടി നൽകിയില്ലെന്ന് ഹർജിയിൽ പറയുന്നു.