/kalakaumudi/media/media_files/2025/04/07/SMRqvQbB76ayMMTV8R43.jpg)
മുംബൈ:ബിജെപി സ്ഥാപക ദിനത്തിൽ ശിവസേന (യുബിടി വിഭാഗം) നേതാവ് ഉദ്ധവ് താക്കറെയുടെ ഭരണകക്ഷിക്കെതിരെ രൂക്ഷ വിമർശനം.ബിജെപി വർഗീയ രാഷ്ട്രീയത്തിന് പുറമെ വിശ്വാസ വഞ്ചന ചെയ്യുന്നവർ കൂടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ശിവസേനയുടെ ആശയവിനിമയ വിഭാഗം സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവേ, ബിജെപി സ്ഥാപക ദിനാഘോഷങ്ങളുടെ സമയത്തെയും പ്രാധാന്യത്തെയും താക്കറെ ചോദ്യം ചെയ്തു. "രാമനവമി ബിജെപിയുടെ സ്ഥാപക ദിനമായി കണക്കാക്കണമെങ്കിൽ, അതിന്റെ നേതാക്കൾ സത്യം, നീതി,എന്നിവയ്ക്കായി നിലകൊണ്ട ശ്രീരാമനെ അനുകരിക്കാൻ ശ്രമിക്കണം.എന്നാൽ സ്ഥാപക ദിനം പാരമ്പര്യപ്രകാരമാണോ അതോ ബിജെപി നേതാക്കളുടെ സൗകര്യപ്രകാരമാണോ ആഘോഷിക്കുന്നത്?" അദ്ദേഹം ചോദിച്ചു. ലഡ്കി ബഹിൻ" പദ്ധതിയെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, പൂർത്തീകരിക്കാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെക്കുറിച്ചും ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തെ താക്കറെ ലക്ഷ്യം വച്ചു. "സഹായ തുക പ്രതിമാസം ₹2,100 ആയി ഉയർത്തുമെന്ന് അവർ വാഗ്ദാനം ചെയ്തിരുന്നു.തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടി മഹായുതി നേതാക്കൾ ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഇപ്പോൾ വ്യക്തമാണ്. ശ്രീരാമന്റെ പേര് പോലും പറയാൻ അവർ യോഗ്യരല്ല," അദ്ദേഹം കൂട്ടിച്ചേർത്തു. വഖഫ് ബോർഡിന്റെ ബില്ലിനെ പറ്റിയും അദ്ദേഹം ആശങ്ക പങ്ക് വെച്ചു. "ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, വഖഫ് ബോർഡിന്റെ ഭൂമി അവരുടെ സുഹൃത്തുക്കൾക്ക് നൽകുന്ന തിരക്കിലാണ് ബിജെപി. ക്രിസ്ത്യൻ കമ്മിറ്റിയുടെ ഭൂമികൾ,ഗുരുദ്വാര ഭൂമികൾ, ജൈനമതക്കാരുടെ, ഹിന്ദുക്കളുടെ സ്വത്തുക്കൾ പോലും ഭരണകക്ഷിയുടെ സുഹൃത്തുക്കൾക്ക് ഇവർ കൈമാറുന്നു. അവർക്ക് ഒരു സമുദായത്തോടും യഥാർത്ഥത്തിൽ അടുപ്പമില്ല - അവരുടെ ഏക അജണ്ട അവർക്ക് നേട്ടമുണ്ടാക്കുക എന്നതാണ്," അദ്ദേഹം ആരോപിച്ചു.