ബംഗളൂരു: കർണാടകയിൽ വനിതാ മന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ ബിജെപി എംഎൽഎ അറസ്റ്റിൽ. ബിജെപി എംഎൽഎയും പാർട്ടി മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ സി ടി രവിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. അധിക്ഷേപ പരാമർശത്തെ തുടർന്ന് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ നൽകിയ പരാതിയിലാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റമാണ് രവിക്കു മേൽ ചുമത്തിയിട്ടുള്ളത്.
കര്‍ണാടക നിയമസഭ ശീതകാലസമ്മേളനത്തിനിടെയാണ് അസാധാരണ സംഭവങ്ങൾ വികാസങ്ങൾ അരങ്ങേറിയത്. അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ കര്‍ണാടക നിയമസഭയില്‍ പ്രതിഷേധം തുടരുന്നതിനിടെ സിടി രവി രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്ന് ആക്ഷേപിച്ചിരുന്നു. പിന്നാലെ ലക്ഷ്മി ഹെബ്ബാൾക്കർ രവിയെ കൊലയാളിയെന്നു വിളിച്ചു. രവിയുടെ കാർ ഇടിച്ച് 2 പേർ മരിച്ച സംഭവത്തെ സൂചിപ്പിച്ചായിരുന്നു ഇത്.
ഇതിൽ പ്രകോപിതനായ രവി മന്ത്രിയെ ലൈംഗിക തൊഴിലാളി എന്ന് വിളിക്കുകയായിരുന്നു. ലക്ഷ്മി ഹെബ്ബാൾക്കറുടെ അനുയായികൾ നിയമസഭാ മന്ദിരത്തിലേക്കു കടന്നുകയറി സി.ടി.രവിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. വിധാൻ സൗധയ്ക്കു പുറത്തു പാർക്ക് ചെയ്തിരുന്ന രവിയുടെ കാറും പ്രതിഷേധക്കാർ അടിച്ചുതകർത്തു. സംഭവത്തില്‍ ലക്ഷ്മി ഹെബ്ബാള്‍ സ്പീക്കര്‍ക്കും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്