ചപ്രയിൽ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തിയപ്പോൾ
പട്ന : ബിഹാറിലെ സാരൻ ലോക്സഭാ മണ്ഡലത്തിൽ വോട്ടെടുപ്പിനെ തുടർന്നുണ്ടായ ബിജെപി–ആർജെഡി സംഘർഷത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു. ആർജെഡി പ്രവർത്തകനായ ചന്ദൻ യാദവാണു (25) മരിച്ചത്. രണ്ടു പേർക്കു പരുക്കേറ്റു. പരുക്കേറ്റ ആർജെഡി പ്രവർത്തകരായ ഗുഡ്ഡു റായി, മനോജ് റായി എന്നിവരെ പട്ന മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച വോട്ടെടുപ്പിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ ഇരു പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച രാവിലെ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. വെടിയുതിർത്തവരെന്നു കരുതുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആർജെഡി അധ്യക്ഷൻ ലാലു യാദവിന്റെ മകൾ രോഹിണി ആചാര്യയും ബിജെപി സിറ്റിങ് എംപി രാജീവ് പ്രതാപ് റൂഡിയും തമ്മിലാണു സാരനിലെ മത്സരം.