/kalakaumudi/media/media_files/2025/04/18/wgUEIOdA4BmZXnMSDIXP.jpg)
മുംബൈ:നാലസോപാറ യിൽ മിശ്ര വിവാഹത്തിൽ ഏർപ്പെട്ട ദമ്പതികൾക്ക് ബോംബെ ഹൈക്കോടതിയുടെ സംരക്ഷണം.യുവതിക്ക് ഭർത്താവിനൊപ്പം താമസിക്കാൻ ബോംബെ ഹൈകോടതി അനുമതി നൽകി.ഭാര്യ അന്യമത വിഭാഗത്തിൽ പെട്ടതായത് കൊണ്ട് ഭാര്യയെ കുടുംബം ബലപ്രയോഗത്തിലൂടെ ജന്മനാട്ടിലേക്ക് കൊണ്ടുപോയതായി കാണിച്ച് ഭർത്താവ് കോടതിയെ സമീപിച്ചിരുന്നു. 23 കാരിയായ യുവതിയും യുവാവും 2021 ലാണ് കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്തത്.എന്നാൽ ഈ വർഷം ജനുവരിയിൽ, യുവതിയുടെ മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി അവർ വിവാഹം കഴിച്ചു. വിവാഹം അംഗീകരിക്കാൻ കഴിയാതെ വന്നതോടെ കുടുംബാംഗങ്ങൾ യുവതിയെ ബല പ്രയോഗത്തിലൂടെ യു പി യിലെ ജന്മ സ്ഥലത്തേക്ക് കൊണ്ടുപോയി.പിന്നീടാണ് ഭർത്താവിന് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നത്.തുടർന്ന് യുവതിയെ കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി അധികൃതരോട് നിർദ്ദേശിക്കുകയായിരുന്നു.കഴിഞ്ഞ ആഴ്ചത്തെ വാദം കേൾക്കലിനായി, യുവതി ഗ്രാമത്തിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്ത് കോടതിയിൽ ഹാജരായി എന്നാൽ മാതാപിതാക്കൾ അവർക്കൊപ്പം ഉണ്ടായിരുന്നില്ല. ഏപ്രിൽ 8 ന് നടന്ന ഒരു അടച്ചിട്ട മുറിയിലെ വാദം കേൾക്കലിൽ, ഭർത്താവിനൊപ്പം താമസിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് യുവതി കോടതിയെ അറിയിച്ചു.താൻ പ്രായപൂർത്തിയായ ആളാണ്.അതുകൊണ്ട് തന്നെ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഹർജിക്കാരനെ താൻ ഇതിനകം വിവാഹം കഴിച്ചിട്ടുണ്ടെന്നും അവർ കോടതിയെ അറിയിച്ചു.ശേഷം യുവതിയെ ഭർത്താവിനൊപ്പം താമസിക്കാൻ കോടതി അനുവദിക്കുകയും ഭർത്താവ് താമസിക്കുന്ന നലസൊപ്പാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ദമ്പതികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.