ന്യൂഡല്‍ഹി: കൈസര്‍ഗഞ്ജില്‍ മകന് കരണിനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആഡംബര കാറുകളും പ്രവര്‍ത്തകരേയും അണിനിരത്തി ശക്തിപ്രകടനവുമായി ബ്രിജ്ഭൂഷണ്‍ കരണ്‍ സിങ്. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ക്രിമിനല്‍ കേസ് നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ തലവനായ ബ്രിജ് ഭൂഷണെ ഇത്തവണ പരിഗണിക്കാതെ പകരം മകന്‍ കരണിന് സ്ഥാനാര്‍ഥിത്വം നല്‍കുകയാണ് ബിജെപി ചെയ്തത്.
കരണിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായിട്ടാണ് ബ്രിജ്ഭൂഷണ്‍ വന്‍ റോഡ് ഷോ നടത്തിയത്. എഴുനൂറോളം എസ്‌യുവികളും പതിനായിരത്തോളം പ്രവര്‍ത്തകരും അണിചേര്‍ന്ന ശക്തി പ്രകടനത്തില്‍ എംഎല്‍എമാരും എംഎല്‍സിമാരും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.
ആറു തവണ എംപിയായിട്ടുള്ള ബ്രിജ്ഭൂഷണ്‍ സാങ്കേതികമായി സ്ഥാനാര്‍ഥിയല്ലെങ്കിലും മകനിലൂടെ മണ്ഡലം കൈക്കലാക്കാനാണ് പദ്ധതിയിടുന്നത്. അതേസമയം, ബ്രിജ് ഭൂഷണെതിരേ പരാതിനല്‍കിയ ഗുസ്തിതാരങ്ങള്‍ ഇതിനെതിരേ രംഗത്തുവന്നിട്ടുണ്ട്. ബ്രിജ് ഭൂഷണ് സീറ്റ് നല്‍കുന്നതിനെച്ചൊല്ലിയുണ്ടായ അനിശ്ചിതത്വം കൈസര്‍ഗഞ്ചിലെ ബി.ജെ.പി. സ്ഥാനാര്‍ഥിപ്രഖ്യാപനം നീണ്ടുപോകൻ കാരണമായിരുന്നു. അഞ്ചാംഘട്ടമായ മേയ് 20-നാണ് റായ്ബറേലിയിലും കൈസര്‍ഗഞ്ചിലും അമേഠിയിലും ഉള്‍പ്പെടെ വോട്ടെടുപ്പ്.