ഇന്ത്യയുടെ പ്രകൃതി വാതക ഉപഭോഗം 2050 ഓടെ മൂന്നിരട്ടിയാകും

2050 ഓടെ, അടിസ്ഥാന രാസവസ്തുക്കളുടെ ഉല്‍പാദനത്തിനായുള്ള വാതക ഉപഭോഗം 250 ശതമാനത്തില്‍ കൂടുതലും, ശുദ്ധീകരണത്തിനായി 400 ശതമാനത്തില്‍ കൂടുതലും വര്‍ദ്ധിക്കും.

author-image
Biju
New Update
dyrt

Rep. Img.

ന്യൂഡല്‍ഹി:  2050 ഓടെ രാജ്യത്തിന്റെ പ്രകൃതി വാതക ഉപഭോഗം മൂന്നരട്ടിയായി വര്‍ധിക്കുമെന്ന് യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്‍ (ഇഐഎ). ഇന്ത്യയുടെ വ്യവസായ വിപുലീകരണവും, ഉയര്‍ന്ന ഇന്ധന ആവശ്യം നിറവേറ്റുന്നതിനായി വര്‍ധിച്ചുവരുന്ന എണ്ണ ശുദ്ധീകരണവുമാണ് ഇതിനു കാരണമായി പറഞ്ഞുവരുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയും ഇതിനു കാരണമാകും.
2022-ല്‍, ഇന്ത്യയുടെ പ്രകൃതിവാതക ഉപഭോഗം പ്രതിദിനം 7.0 ബില്യണ്‍ ക്യുബിക് അടിയായിരുന്നു (ബിസിഎഫ്/ഡി). ആവശ്യകതയുടെ 70 ശതമാനവും വ്യാവസായിക മേഖലയില്‍ നിന്നാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം. 2050 ആകുമ്പോഴേക്കും ഇന്ത്യയുടെ പ്രകൃതി വാതക ഉപഭോഗം 23.2 ബില്യണ്‍ ക്യുബിക് അടിയാകുമെന്നാണ് ഇഐഎയുടെ വിലയിരുത്തല്‍. 

അഞ്ച് ഉപഭോഗ മേഖലകളില്‍ വ്യാവസായിക മേഖലയുടെ വാതക ഉപഭോഗം ഏറ്റവും കൂടുതല്‍ വളരുമെന്നു കരുതപ്പെടുന്നു. ഇത് മൊത്തം ഉപഭോഗത്തിന്റെ 80 ശതമാനം ആയി ഉയരും. ഗതാഗത മേഖലയുടെ ഉപഭോഗം 10 ശതമാനമയി ഉയരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എണ്ണ ഉല്‍പന്നങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ആഭ്യന്തര ഡിമാന്‍ഡ് നിലനിര്‍ത്താന്‍ എണ്ണ ശുദ്ധീകരണത്തിലെ ഇന്ത്യയുടെ വാതക ഉപഭോഗം ഗണ്യമായി വളരുമെന്നും പ്രതീക്ഷിക്കുന്നു.

2050 ഓടെ, അടിസ്ഥാന രാസവസ്തുക്കളുടെ ഉല്‍പാദനത്തിനായുള്ള വാതക ഉപഭോഗം 250 ശതമാനത്തില്‍ കൂടുതലും, ശുദ്ധീകരണത്തിനായി 400 ശതമാനത്തില്‍ കൂടുതലും വര്‍ദ്ധിക്കും. 2050 ലെ ഇന്ത്യയുടെ വ്യാവസായിക പ്രകൃതി വാതക ആവശ്യകതയുടെ 79 ശതമാനം ഈ രണ്ട് വ്യവസായങ്ങളും ചേര്‍ന്ന് വഹിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

രാജ്യം അതിന്റെ ശുദ്ധീകരണ ശേഷി വര്‍ധിപ്പിക്കുകയാണ്. 2028 വരെയുള്ള ഓരോ വര്‍ഷവും രാജ്യം അതിന്റെ ശുദ്ധീകരണ ശേഷി 1.12 ദശലക്ഷം ബിപിഡി വര്‍ധിപ്പിക്കേണ്ടതുണ്ട്. 2023 അവസാനം കേന്ദ്രം പാര്‍ലമെന്റില്‍ വ്യക്തമാക്കിയ കാര്യമാണിത്. മൊത്തം ഇന്ത്യന്‍ ശുദ്ധീകരണ ശേഷി പ്രതിവര്‍ഷം 254 ദശലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ 22 ശതമാനം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഏകദേശം 5.8 ദശലക്ഷം ബിപിഡിക്ക് തുല്യമാണ്. 

എണ്ണ ശുദ്ധീകരണവും മറ്റ് വ്യാവസായിക ഉല്‍പ്പാദനവും മൂലമുള്ള ഇന്ത്യയുടെ ഗ്യാസ് ഡിമാന്‍ഡ് 2050 ഓടെ 4.4 ശതമാനം വാര്‍ഷിക നിരക്കില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നതായി ഇഐഎ പ്രവചനങ്ങള്‍ വ്യക്തമാക്കുന്നു. മറ്റൊരു അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായ ചൈനയുടെ വാര്‍ഷിക വാതക ഉപഭോഗ നിരക്കായ 2.0 ശതമാനത്തിന്റെ ഇരട്ടിയിലധികം വരും ഇന്ത്യയുടേതെന്നു സാരം.

ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ലോകത്തെ മറ്റെല്ലാ പ്രധാന സമ്പദ്വ്യവസ്ഥകളേക്കാളും വേഗത്തില്‍ വളരുന്നുവെന്നും വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. ഈ വളര്‍ച്ചയ്ക്കൊപ്പം തന്നെ രാജ്യത്തിന്റെ ഊര്‍ജ ആവശ്യകതയും കുതിക്കുന്നു. 2030 ന് മുമ്പ് ചൈനയെ മറികടന്ന്, ആഗോള എണ്ണ ആവശ്യകത വളര്‍ച്ചയുടെ ഏറ്റവും വലിയ ചാലകമായി ഇന്ത്യ മാറുമെന്നു വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

ആഗോള എണ്ണ വിപണി ഇന്നു കലുഷിതമാണ്. വിലസ്ഥിരത കൈവരിക്കാന്‍ എണ്ണയ്ക്കു സാധിക്കുന്നില്ല. മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നതും, ചെങ്കടലും, പണപ്പെരുപ്പ ഭീതിയും, യുദ്ധങ്ങളുമാണ് നിലവില്‍ എണ്ണതെ അസ്വസ്ഥമാക്കുന്നത്. എണ്ണ കയറിയിറങ്ങി കളിക്കുകയാണ്.

 

budget