/kalakaumudi/media/media_files/dnn79e0UtTSyfQ6O3TpG.jpg)
ന്യൂഡൽഹി: രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഹിമാചലിൽ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങളെ തുടർന്ന് മൂന്ന് സ്വതന്ത്ര എംഎൽഎൽമാർ സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. സംസ്ഥാനത്ത് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂർ ബിജെപിയുടെ ഹോഷിയാർ സിങിനെതിരെയാണ് മത്സരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് ഒപ്പം ഉപതെരഞ്ഞെടുപ്പ് നടന്നിരുന്ന ആറു മണ്ഡലങ്ങളിൽ നാല് സീറ്റുകളും വിജയിച്ച കോണ്ഗ്രസ് കേവല ഭൂരിപക്ഷമായ 35 സീറ്റ് കടന്നിരുന്നു.
ഡെഹ്റ, ഹാമിർപൂർ, നലാഗഡ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഹിമാചൽപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളിലെ മണിക്താല, രണഘട്ട് ദക്ഷിണ്,ബാഗ്ദ, റായ്ഗഞ്ച് എന്നീ 4 സീറ്റുകളിലും ഇന്ന് ഉപ തെരഞ്ഞെടുപ്പ് നടക്കും. ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗ്ലോർ സീറ്റുകളിലും, തമിഴ്‌നാട്ടിലെ വിക്രവണ്ടി മണ്ഡലത്തിലും പഞ്ചാബിലെ ജലന്ധർ വെസ്റ്റ്, ബിഹാറിലെ റുപൗലി, മധ്യപ്രദേശിലെ അമർവാര മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.