സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു; രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു

രാജ്യത്തിന്‍റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പത്ത് മണിയോടെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു

author-image
Devina
New Update
radhakrishnan


ദില്ലി: രാജ്യത്തിൻറെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പത്ത് മണിയോടെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്.  പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ചടങ്ങിൽ ശ്രദ്ധേയമായത് ജഗ്ദീപ് ധൻകറുടെ സാന്നിദ്ധ്യമായിരുന്നു. തമിഴ്നാട് തിരുപ്പൂർ സ്വദേശിയാണ് സിപി രാധാകൃഷ്ണൻ. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജ​ഗ്ദീപ് ധൻകർ രാജിവച്ചതിനാലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സിപി രാധാകൃഷ്ണന് 452 വോട്ട് കിട്ടിയപ്പോൾ പ്രതിപക്ഷ സ്ഥാനാർത്ഥി ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ മുന്നൂറ് പേരാണ് പിന്തുണച്ചത്.
15ാമത് ഉപരാഷ്ട്രപതി പദവിയിലേക്ക്
1957 മെയ് നാലിന് തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സിപി രാധാകൃഷ്ണൻ ജനിച്ചത്.  ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ ശേഷം ആർഎസ്എസിന്റെ പുർണ്ണ സമയ പ്രവർത്തകനായി. 1974ൽ ഭാരതീയ ജനസംഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗമായി. 1996ൽ രാധാകൃഷ്ണൻ ബിജെപി തമിഴ്നാട് സെക്രട്ടറിയായി. 1998ലും 199ലും കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004 മുതൽ 2007 വരെ ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷനായിരുന്നു. 2016ൽ കൊച്ചി കയർ ബോർഡ് ചെയർമാനായി നിയമിതനായി. 2020 മുതൽ രണ്ട് വർഷം കേരളത്തിൽ ബിജെപിയുടെ പ്രഭാരിയായിരുന്നു. 2023 ൽ ജാർഖണ്ഡ് ഗവർണറായി. 2024 ജൂലൈയിൽ മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റു. തെലങ്കാനയുടെയും പുതുച്ചേരിയുടെയും ഗവർണറായുള്ള ചുമതലയും വഹിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.