അഭിമാനം! ഛിന്നഗ്രഹത്തിന് ആന്ധ്രക്കാരന്‍റെ പേര് നൽകി ആദരം

അസ്‌ട്രോ ഡൈനാമിക്‌സിലെ വിജയകരമായ ഗവേഷണങ്ങളും നേട്ടങ്ങളും പരിഗണിച്ചായിരുന്നു ആദരവ്.

author-image
Vishnupriya
New Update
vi

കോഴിക്കോട്: കാലിക്കറ്റ് എന്‍.ഐ.ടിയിലെ പൂര്‍വ വിദ്യാര്‍ഥിയുടെ പേര് ഛിന്നഗ്രഹത്തിന് നല്‍കി ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്‍.(ഐ.എ.യു). 1992 ബാച്ചിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയും ആന്ധ്ര പ്രദേശ് സ്വദേശിയുമായ പ്രൊഫ. മാരുതി അകെല്ലയുടെ പേരാണ് നല്‍കിയത്.

എട്ടുകിലോമീറ്ററോളം വ്യാസമുള്ള ചെറുഗ്രഹത്തിന് ഒരുതവണ സൂര്യനെ വലംവെക്കാന്‍ മൂന്നേമുക്കാല്‍ വര്‍ഷം വേണം. ജപ്പാനിലെ കുഷിരോ ഒബ്‌സര്‍വേറ്ററിയിലെ എസ്.യൂഈഡയും എച്ച്. കനേടയും ചേര്‍ന്നാണ് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 1990ലാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തുന്നത്.

അമേരിക്കന്‍ എയ്‌റോ സ്‌പേസ് എന്‍ജിനീയറായ പ്രൊഫ. അകെല്ല, ടെക്‌സസ് യൂണിവേഴ്‌സിറ്റിയുടെ ഓസ്റ്റണ്‍ ക്യാംപസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എയ്‌റോ സ്‌പെയ്‌സ് എന്‍ജിനിയറിങ് മെക്കാനിക്ക്‌സിലെ കൊക്കാറല്‍ ഫാമിലി എന്‍ഡോവ്‌മെന്റ് ചെയര്‍ പ്രൊഫസറാണ്. എന്‍.ഐ.ടി.സിയിലെ ബിരുദപഠനത്തിന് ശേഷം അദ്ദേഹം ഐ.ഐ.എസ്.സി ബെംഗളൂരുവില്‍ നിന്ന് ബിരുദാനന്തര ബിരുദവും ടെക്‌സസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടി.

2024 ഫെബ്രുവരിയില്‍ ചന്ദ്രനിലിറക്കിയ ബഹിരാകാശവാഹനം നിയന്ത്രിച്ചിരുന്ന ഇന്‍ട്യൂട്ടീവ് മെഷീന്‍സ് അകെല്ലയുടെ നിര്‍മിതിയായിരുന്നു. ഒട്ടേറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ അകെല്ലയെ 2023ല്‍ കാലിക്കറ്റ് എന്‍.ഐ.ടി ഡിസ്റ്റിംഗ്ലിഷ്ട് അലംനൈ പുരസ്‌കാരം നേടി ആദരിച്ചിരുന്നു. അസ്‌ട്രോ ഡൈനാമിക്‌സിലെ വിജയകരമായ ഗവേഷണങ്ങളും നേട്ടങ്ങളും പരിഗണിച്ചായിരുന്നു ആദരവ്.

prof maruthi akella calicut nit