ഡൽഹി: രോഹിത് ശർമ്മയെ പറ്റിയുള്ള പ്രസ്താവനയില്‍ മാപ്പ് പറയാൻ തയറല്ലെന്നു ഷമ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. താൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. കോൺഗ്രസ് പാർട്ടിയെ ഇതിലേയ്ക്ക്. വലിച്ചിഴയ്ക്കണ്ട. ട്വീറ്റ് പിന്‍വലിക്കാനുള്ള പാർട്ടി നിർദേശം അനുസരിക്കുന്നു, മറ്റൊരു പ്രശ്നവും ഇല്ല.ഒരു കായികതാരം എന്ന നിലയിൽ രോഹിത് ഒരു റോൾ മോഡൽ ആണ്.ആ പശ്ചാത്തലത്തിൽ ആണ് അദ്ദേഹത്തെ വിമർശിച്ചത്.അമിത വണ്ണത്തിന് എതിരെ പ്രധാനമന്ത്രി തന്നെ ക്യാംപെയിൻ നടത്തുന്നുണ്ട് എന്നും ഷമ മുഹമ്മദ് പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് തടി കൂടുതലാണെന്നും, ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റനാണെന്നുമായിരുന്നു ഷമ മുഹമ്മദിന്റെ ട്വീറ്റ്. പരാമർശം ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചയായി. താരത്തെ ഷമ ബോഡി ഷെയ്മിംഗ് നടത്തിയെന്ന വിമർശനമുയർന്നു. താരങ്ങളെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും വിഷയം ഏറ്റെടുത്തു. മറ്റു താരങ്ങളുമായി രോഹിത് ശർമ്മയെ താരതമ്യപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് ഷമ വിശദീകരിച്ചെങ്കിലും വിവാദം അവസാനിച്ചില്ല. പിന്നാലെയാണ് കോൺഗ്രസ് നേതൃത്ത്വം ഇടപെട്ടത്. പരാമർശം പിൻവലിക്കാനാവശ്യപ്പെട്ടെന്നും, ഷമ പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും പവൻ ഖേര വ്യക്തമാക്കി.
ഷമയോട് ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചെന്നും, താരങ്ങളുടെ മഹത്തായ സംഭാവനകളെ കോൺഗ്രസ് മാനിക്കുന്നുണ്ടെന്നും പവൻ ഖേര പ്രസ്താവനയിലൂടെ അറിയിച്ചു.