cancel Prajwal revannas diplomatic passport siddaramaiah letter to pm modi
ബെംഗളൂരു: ലൈംഗിക അതിക്രമ കേസിൽ പ്രതിയായ ജെഡിഎസ് നേതാവും ഹാസൻ എംപിയുമായ പ്രജ്ജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.ഇതുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് കത്തയച്ചു. നയതന്ത്ര മാർഗത്തിലൂടെ പ്രജ്ജ്വലിനെ നാട്ടിലെത്തിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ലൈംഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്വൽ രേവണ്ണയ്ക്ക് കഴിഞ്ഞദിവസം നോട്ടീസ് അയച്ചിരുന്നു.പ്രത്യേക അന്വേഷണ സംഘമാണ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുക്കുന്നതിന് മുൻപ് വിദേശത്തേക്ക് കടന്ന പ്രജ്വൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവണമെന്നാണ് നിർദേശം.കേസിലെ മറ്റൊരു പ്രതിയായ, പ്രജ്വലിന്റെ പിതാവും എംഎൽഎയുമായ എച്ച് ഡി രേവണ്ണയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.എന്നാൽ ഹാജരാകാൻ സാവകാശം വേണമെന്നാണ് പ്രജ്ജ്വല്ലിന്റെ ആവശ്യം.
ഇതിനിടെ ഹുബ്ബള്ളിയിൽ ചേർന്ന ജെഡിഎസ് കോർകമ്മിറ്റി യോഗം പ്രജ്ജ്വൽ രേവണ്ണയെ സസ്‌പെൻഡ് ചെയ്തിരുന്നു. നിരവധി സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുകയും, പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രജ്വൽ രേവണ്ണക്കെതിരായ പരാതി. പീഡന ദൃശ്യങ്ങളിൽ ചിലത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്നതോടെ പ്രത്യേക സംഘത്തെ നിയോഗിച്ച് കർണാടക സർക്കാർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.