മുഹറം ഘോഷയാത്രകളിൽ പലസ്തീൻ പതാക വീശിയവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ജമ്മു കശ്മീർ, ബിഹാർ, മധ്യപ്രദേശ്, ജാർഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളിൽ മുഹറം ഘോഷയാത്രകൾക്കിടയിൽ പലസ്തീന് ഐക്യദാർഢ്യമായി പതാകകൾ വീശിയവർക്ക് എതിരെയാണ് കേസെടുത്തിട്ടുള്ളത്.
ബിജെപി, വിഎച്ച്പി നേതാക്കളുടെ പരാതികളിൽ യുഎപിഎയിലെയും ഭാരതീയ ന്യായസംഹിതയിലെയും മാരകമായ വകുപ്പുകൾ ചുമത്തിയാണ് കേസുകളെടുത്തിട്ടുള്ളത്. ബിജെപിയോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലുമാണ് ഇത്തരം കേസുകൾ.
പലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കുന്നതായി ബിജെപി സർക്കാർ പലപ്പോഴും അവകാശപ്പെടാറുണ്ടെങ്കിലും ഇതുപോലെയുള്ള നടപടികൾ അവരുടെ യഥാർഥമുഖം വെളിപ്പെടുത്തുന്നു. ഇന്ത്യൻ ജനത പലസ്തീന് ഐക്യദാർഢ്യം അറിയിക്കുന്നത് അവർക്ക് സഹിക്കാൻ കഴിയുന്നില്ലെന്നതാണ് വസ്തുത.
പലസ്തീന് ഐക്യദാർഢ്യം അറിയിച്ചതിന്റെ പേരിലെടുത്ത കേസുകൾ ഉടൻ റദ്ദാക്കണം, അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ എടുത്തതുമായ എല്ലാവരേയും മോചിപ്പിക്കണം. കേന്ദ്രസർക്കാർ നിസംശയം പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കണം.