ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മൂന്നു ദിവസത്തേക്ക് സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് സി.ബി.ഐ. ആവശ്യപ്പെട്ടതെങ്കിലും മൂന്നു ദിവസത്തെ കസ്റ്റഡിയാണ് ഡല്‍ഹി റൗസ് അവന്യൂ കോടതി അനുവദിച്ചത്.
ബുധനാഴ്ചയാണ് കോടതിയുടെ അനുമതി പ്രകാരം സി.ബി.ഐ. കെജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കെജ്‌രിവാള്‍ നിലവില്‍ തിഹാര്‍ ജയിലിലാണ്. മദ്യനയക്കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് കോടതിയിലെത്തിച്ച കെജ്‌രിവാളിനൊപ്പം ഭാര്യ സുനിതയും കോടതിയിലെത്തിയിരുന്നു.
കെജ്‌രിവാളിന്റെ സി.ബി.ഐ. അറസ്റ്റിൽ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി സുനിത രംഗത്തെത്തിയിരുന്നു. തന്റെ ഭര്‍ത്താവ് ജയിലിനുള്ളില്‍ത്തന്നെ കഴിയുന്നത് ഉറപ്പാക്കാന്‍ മുഴുവന്‍ സംവിധാനങ്ങളും ശ്രമിക്കുകയാണ്. ഇത് നിയമാനുസൃതമല്ല. ഇത് ഏകാധിപത്യവും അടിയന്തരാവസ്ഥയുമാണ്, സുനിത എക്‌സില്‍ കുറിച്ചു.