രാജ്യവ്യാപക കുടുംബ വരുമാന സര്‍വേക്ക് കേന്ദ്രം

1955 മുതല്‍ നാഷണല്‍ സാംപിള്‍ സര്‍വേ കുടുംബവരുമാനം സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയെങ്കിലും സമഗ്ര കുടുംബവരുമാന സര്‍വേ ആദ്യമാണെന്ന് കേന്ദ്രം അറിയിച്ചു.

author-image
Sneha SB
New Update
STATICAL MINISTRY


രാജ്യവ്യാപകമായി കുടുംബങ്ങളുടെ വരുമാന കണക്കെടുപ്പിന് തയ്യാറെടുത്ത് കേന്ദ്രം. 2026-ല്‍ കുടുംബവരുമാന സര്‍വേ നടത്തുന്നതിനായി സാങ്കേതികവിദഗ്ധ സമിതിക്ക് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയം രൂപം നല്‍കി. സര്‍വേയുടെ മേല്‍ നോട്ടത്തിനായാണ് വിദഗ്ധസമിതി. 1955 മുതല്‍ നാഷണല്‍ സാംപിള്‍ സര്‍വേ കുടുംബവരുമാനം സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയെങ്കിലും സമഗ്ര കുടുംബവരുമാന സര്‍വേ ആദ്യമാണെന്ന് കേന്ദ്രം അറിയിച്ചു.

അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) ഇന്ത്യയി ലെ മുന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സുര്‍ജിത് എസ്. ഭല്ല അധ്യക്ഷനായുള്ള വിദഗ്ധസമിതിയില്‍ സാമൂഹിക, സാമ്പത്തിക ശാസ്ത്രജ്ഞരായ ഡോ. അലോക്കര്‍, പ്രൊഫ. സൊണാല്‍ഡെ ദേശായ്, പ്രൊഫ. പ്രവീണ്‍ ഝാ, പ്രൊഫ. ശ്രീജിത് മിശ്ര, ഡോ. തീര്‍ഥങ്കര്‍ പട്നായിക്, ഡോ. രാജേഷ് ശുക്ല, പ്രൊഫ. റാം സിങ് എന്നിവരാണ് അംഗങ്ങള്‍.

കുടുംബവരുമാനം തിട്ടപ്പെടുത്തുന്നതിന് അന്താരാഷ്ട്രതലത്തില്‍ സ്വീകരിച്ചിട്ടുള്ള വിവിധ മാതൃകകള്‍ സമിതി പരിശോധിക്കും. സാങ്കേതികവിദ്യകളുടെ വരവ് കുടുംബവരുമാനത്തെ ഏതുതരത്തില്‍ സ്വാധീനിച്ചെന്നും പരിശോധിക്കും.

75 വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍  ഉണ്ടായിട്ടുള്ള ഘടനാപരമായ മാറ്റങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സമഗ്രസര്‍വേയിലൂടെ സാധിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. സ്വകാര്യ വ്യക്തിഗത സംരംഭങ്ങള്‍, സേവനങ്ങള്‍, മൂലധനച്ചെലവുകള്‍, ആഭ്യന്തര ടൂറിസം മുതലായവയില്‍നിന്നുള്ള വരുമാന ഡേറ്റകള്‍ സംബന്ധിച്ച് പുതിയ വാര്‍ഷിക സര്‍വേകള്‍ക്ക് നാഷണല്‍ സാംപിള്‍ സര്‍വേ തുടക്കമിട്ടിരുന്നു.

survey