ന്യൂഡൽഹി : തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ വിമർശിച്ച് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ. തമിഴ് ഭാഷയുടെ വികസനത്തിനായി കാര്യമായി ഒന്നും ചെയ്യാത്ത സ്റ്റാലിനാണ് കേന്ദ്ര സർവീസുകളിലേക്കുള്ള റിക്രൂട്ട്മെന്റുകളിൽ പോലും പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകുന്ന നരേന്ദ്ര മോദി സർക്കിരിനെ കുറ്റപ്പെടുത്തുന്നതെന്ന് അമിത് ഷാ പറഞ്ഞു.
ഹിന്ദി ഇതര ഭാഷകൾ സംസാരിക്കുന്നവർക്കുമേൽ നിർബന്ധിതമായി ഹിന്ദി അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന സ്റ്റാലിന്റെ പ്രസ്താവനയ്ക്കാണു മറുപടി.
കേന്ദ്ര സായുധ പൊലീസ് സേനയിലേക്കുള്ള നിയമനത്തിനായി നടത്തുന്ന പരീക്ഷകൾ വരെ തമിഴ് ഉൾപ്പെടെയുള്ള 13 പ്രാദേശിക ഭാഷകളിൽ എഴുതാനുള്ള അംഗീകാരം 2023ൽ തന്നെ കേന്ദ്ര സർക്കാർ നൽകിയിരുന്നു.
എന്നാൽ തമിഴ് ഭാഷയ്ക്കായി പോരാടുന്നെന്ന് പറയുന്ന തമിഴ്നാട് മുഖ്യമന്ത്രി മെഡിക്കൽ–എൻജിനീയറിങ് കോഴ്സുകൾ തമിഴ് ഭാഷയിൽ ആരംഭിക്കാൻ തയാറാകുകയാണ് വേണ്ടത്. എന്നാൽ ഡിഎംകെ അധ്യക്ഷൻ കൂടിയായ സ്റ്റാലിൻ ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല.
മെഡിക്കൽ, എൻജിനീയറിങ് കോഴ്‌സുകൾക്ക് തമിഴ് ഭാഷയിലുള്ള പാഠ്യപദ്ധതി അവതരിപ്പിക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) വഴി പ്രാദേശിക ഭാഷകൾക്കുമേൽ ഹിന്ദി അടിച്ചേൽപിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നെന്ന് ആരോപിച്ചായിരുന്നു സ്റ്റാലിന്റെ സമൂഹമാധ്യമ പോസ്റ്റ്. ബിജെപിയുടെ ശ്രമങ്ങൾ തമിഴ്‌നാടിന്റെ ഭാഷാപരമായ സ്വത്വത്തിന് ഭീഷണിയാണെന്നും അദ്ദേഹം കുറിച്ചിരുന്നു.