ഡൽഹി : ചണ്ഡിഗഢിലും ജാഗ്രത. ചണ്ഡിഗഢിൽ എയർ സൈറൺ മുഴങ്ങി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു എന്നാണ് റിപ്പോർട്ട്. ചണ്ഡിഗഢ് ജില്ലാ കളക്ടർ ഔദ്യോഗിക പേജ് വഴി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന നിര്‍ദേശം.
പാക് സേനയുടെ ഭാഗത്ത് നിന്ന് ആക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്ന വ്യോമസേനയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് എന്നാണ് വിവരം.
ഉത്തരാഖണ്ഡിലും ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അവധികൾ റദ്ദാക്കി. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ നടത്തണമെന്നും നിർദ്ദേശമുണ്ട്. അമൃത്സറിലും ചണ്ഡീഗഡിലും അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ജമ്മുവിൽ സുരക്ഷ അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉന്നതതലയോഗം വിളിച്ചു. ഒമർ ഒബ്ദുള്ള ജമ്മുവിലെത്തിയിട്ടുണ്ട്.
സൈറൺ മുന്നറിയിപ്പുകൾ മനസ്സിലാക്കുക:
നീണ്ട സൈറൺ = മുന്നറിയിപ്പ്
ചെറിയ സൈറൺ = സുരക്ഷിതം
മുന്നറിയിപ്പ് ലഭിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ:
- അപകട സൈറൺ മുഴങ്ങിയാൽ ലൈറ്റുകൾ ഓഫ് ചെയ്യുക
- കർട്ടനുകളോ കാർഡ്ബോർഡോ ഉപയോഗിച്ച് ജനാലകൾ മൂടുക
* വീടുകളിൽ തന്നെ സുരക്ഷിതരായി തുടരുക, ശാന്തത പാലിക്കുക
* അടിയന്തര-പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കി വെക്കുക (ടോർച്ച്, മരുന്നുകൾ, ഭക്ഷണം, വെള്ളം)
* കുട്ടികൾ, പ്രായമായവർ, വളർത്തുമൃഗങ്ങൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുക
* റേഡിയോ/ടിവി/ഔദ്യോഗിക ചാനലുകളിൽ നിന്ന് വിവരങ്ങൾ അറിയുക
പാകിസ്ഥാൻ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ
ജമ്മുവിൽ പുലർച്ചെയുണ്ടായ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യ. പൂഞ്ചിലും രജൗരിയിലും അടക്കം നിയന്ത്രണരേഖയിലുടനീളം പുലർച്ചെയും കനത്ത ഷെല്ലിംഗ് നടന്നു. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ ഉറിയിൽ നിരവധി വീടുകൾ തകർന്നു. ഉറിയിലും പൂഞ്ചിലുമായി 2 പേരാണ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. ജമ്മുവിലെ സർവകലാശാലയ്ക്ക് നേരെയും ഡ്രോൺ ആക്രമണം നടന്നു. ജമ്മുവിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉന്നതതലയോഗം വിളിച്ചു. സാംബയിലെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകർത്തു. ഭീകരരെ വധിച്ചെന്നും റിപ്പോർട്ടുകളുണ്ട്.