അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപനം കൂടുന്നു. നിലവിൽ മരണനിരക്ക് അമ്പതുകടന്നു. ഞായറാഴ്ച വരെയുള്ള കണക്കുകൾപ്രകാരം അമ്പത്തിമൂന്ന് കുട്ടികളാണ് ചാന്ദിപുര വൈറസ് ബാധ മൂലം മരിച്ചത്.
137 പേരാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 47 പേരുടെ റിസൾട്ട് പോസിറ്റീവാണ്. പഞ്ച്മഹൽ ജില്ലയിലാണ് രോഗവ്യാപനം കൂടുതലായി വ്യാപിക്കുന്നത്. രോഗപ്രതിരോധം ശക്തമാക്കാൻ ആരോഗ്യവകുപ്പ് കടുത്ത നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതുവരെ രോഗബാധിത പ്രദേശത്തെ 43,000 വീടുകളിൽ സർവേയെടുക്കുകയും 1.2ലക്ഷം വീടുകൾ അണുവിമുക്തമാക്കുകയും ചെയ്തു.
അതേസമയം, രാജസ്ഥാനിലും ചാന്ദിപുര വൈറസ് റിപ്പോർട്ട് ചെയ്തു. ദുംഗർപൂരിൽ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗുജറാത്ത് സർക്കാർ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.