മുംബൈ: വിദ്യാർത്ഥികൾ ജീൻസും ടീ ഷർട്ടും ധരിക്കുന്നത് വിലക്കി മുംബൈ ചെമ്പൂർ ആചാര്യ മറാത്തെ കോളേജ്. ബുർഖ ഹിജാബ് എന്നിവയുൾപ്പെടെ മതപരമായി തിരിച്ചറിയപ്പെടുന്ന വസ്ത്രങ്ങൾ കോളേജിനുള്ളിൽ വിലക്കിയതിനെതിരെ, വിദ്യാർത്ഥികൾ ഹർജി സമർപ്പിച്ചിരുന്നു. ഹർജി ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കോളേജിന്റെ പുതിയ നടപടി.
കീറിയ ഡിസൈനുള്ള ജീൻസ്, ടീ-ഷർട്ടുകൾ, ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ, ജേഴ്‌സികൾ എന്നിവ അനുവദനീയമല്ലെന്നാണ്, പുറത്തിറക്കിയ ഡ്രസ് കോഡ് വ്യവസ്ഥ ചെയ്യുന്നത്.
"മാന്യമായ ഫോർമൽ വസ്ത്രം ധരിച്ച് വേണം എല്ലാ വിദ്യാർത്ഥികളും കോളേജിൽ പ്രവേശിക്കാൻ. ആൺകുട്ടികൾക്ക്, ഫുൾ അല്ലെങ്കിൽ ഹാഫ് സ്ലീവ് ഷർട്ട്, പെൺകുട്ടികൾ ഇന്ത്യൻ അല്ലെങ്കിൽ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കണം. മതപരമോ സാംസ്‌കാരികമോ ആയ അസമത്വം വെളിവാക്കുന്ന വസ്ത്രങ്ങളും, ബുർഖ, ഹിജാബ്, ബാഡ്ജ്, തൊപ്പി എന്നിവയുൾപ്പെടെ മതപരമായി തിരിച്ചറിയപ്പെടുന്ന വസ്ത്രങ്ങൾ കോളേജിനുള്ളിൽ അനുവദനീയമല്ല," കോളേജ് പ്രിൻസിപ്പൽ ഡോ.വിദ്യാഗൗരി ഒപ്പിട്ട നോട്ടീസിൽ പറയുന്നു.
വിദ്യാർത്ഥികൾ ക്യാമ്പസിൽ അപമര്യാദയായി പെരുമാറിയ സംഭവങ്ങളാണ് പുതിയ ഡ്രസ് കോഡ് കൊണ്ടുവരാൻ കാരണമെന്നാണ് പ്രിൻസിപ്പലിന്റെ വാദം. അഡ്മിഷൻ സമയത്ത് തന്നെ ഡ്രസ് കോഡ് സംബന്ധിച്ച നിർദേശങ്ങൾ വിദ്യാർത്ഥികളെ അറിയിച്ചിട്ടുള്ളതാണ്. ഇപ്പോൾ എന്തിനാണ് ഇതിനെക്കുറിച്ച് ആശങ്ക ഉന്നയിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് പ്രിൻസിപ്പൽ ഡോ.വിദ്യാഗൗരി പറഞ്ഞു.
കഴിഞ്ഞ അക്കാദമിക് സെക്ഷൻ മുതൽ, ജൂനിയർ കോളേജ് വിദ്യാർത്ഥികൾക്ക് യൂണിഫോം ഏർപ്പെടുത്തിയിരുന്നു. ഇതോടൊപ്പം ഹിജാബ് ഉൾപ്പെടെയുള്ള മതപരമയ വസ്ത്രങ്ങൾക്കും ക്യാമ്പസിൽ നിരോധനം ഏർപ്പെടുത്തി. വിദ്യാർത്ഥികൾ ക്യാമ്പസിൽ എത്തിയ ഉടൻ, പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന മുറിയിൽ എത്തി ഇവ നീക്കം ചെയ്യണമെന്നാണ് നിർദേശം. വിലക്കിനെതിരെ ഒമ്പത് വിദ്യാർത്ഥികൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അക്കാദമിക് അവകാശങ്ങൾ ലംഘിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി കഴിഞ്ഞ മാസം ഹൈക്കോടതി തള്ളുകയായിരുന്നു