ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ മഴ തുടരുകയാണ്.നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളക്കെട്ടിൽ ജനജീവിതം ദുസ്സഹമായി.ഡൽഹി ഐടിഒയിൽ വെള്ളക്കെട്ടിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വാഹനവും അകമ്പടി വാഹനങ്ങളും കുടുങ്ങി. പത്ത് മിനിറ്റോളം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഗതാഹതക്കുരുക്കിൽ കിടന്നതായാണ് വിവരം.സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി പോകുന്നതിനിടെയായിരുന്നു സംഭവം.
അതേസമയം ഡൽഹിയിൽ പെയ്ത കനത്ത മഴയിൽ നഗരത്തിന്റെ പല ഭാഗത്തും വെള്ളക്കെട്ടുണ്ടായി. വാഹനങ്ങൾ മുങ്ങുകയും വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്തു. കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ടാക്‌സി ഡ്രൈവറാണ് മരിച്ചത്.
അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിമാനത്താവളത്തിൻ്റെ ഒന്നാം ടെർമിനലിൽ ആയിരുന്നു അപകടം.ഡൽഹി സർക്കാരിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. ഡൽഹി സർക്കാരിന്റെ മൺസൂൺ മുന്നൊരുക്കം പാളിപ്പോയെന്നും ഇതാണ് ദുരവസ്ഥയ്ക്ക് കാരണമെന്നുമാണ് ബിജെപി കൗൺസിലർ ആരോപിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഡൽഹിയിൽ മഴ ശക്തമായത്.