സുപ്രീം കോടതി ജഡ്ജിമാരായി 3 പേര് കൊളീജിയം സര്‍ക്കാരിന് കൈമാറി

ഹെക്കോടതികളില്‍ കൂട്ടസ്ഥലമാറ്റത്തിനു വഴിയൊരുക്കുന്ന ശുപാര്‍ശയും കൊളീജിയം നല്‍കി. 5 ഹൈക്കോടതികളിലേക്കു പുതിയ ചീഫ് ജസ്റ്റിസുമാര്‍

author-image
Sneha SB
New Update
SC NEW


ന്യൂഡല്‍ഹി: സുപ്രീം കോടതിയിലേക്ക് 3 പുതിയ ജഡ്ജിമാരുടെ പേരുകള്‍ കോളീജിയം സര്‍ക്കാരിനു കൈമാറി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.അഞ്ജാരിയ, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ് ബിഷ്ണോയി, ബോംബെ ഹൈക്കോടതിയിലെ അതുല്‍ എസ്. ചന്ദൂര്‍ക്കര്‍ എന്നിവരെയാണ് ശുപാര്‍ശ ചെയ്തത്. സീനിയോറിറ്റി അടക്കം പരിഗണിച്ചു തയ്യാറാക്കിയ ഹൈക്കോടതിയിലെ 30 ജഡ്ജിമാരുടെ പട്ടികയില്‍ നിന്നാണ് ഈ 3 പേര്‍ക്കും സ്ഥാനക്കയറ്റത്തിനുള്ള നിര്‍ദ്ദേശം. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ജസ്റ്റിസ് അഞ്ജാരിയയ്ക്കും ജസ്റ്റിസ് ചന്ദൂര്‍ക്കര്‍ക്കും സുപ്രീം കോടതിയില്‍ 5 വര്‍ഷത്തെ കാലയളവ് ലഭിക്കും. ജസ്റ്റിസ് വിജയ് ബിഷ്ണോയിക്ക് 4 വര്‍ഷം ലഭിക്കും.
ഹൈക്കോടതികളില്‍ കൂട്ടസ്ഥലമാറ്റത്തിനു വഴിയൊരുക്കുന്ന ശുപാര്‍ശയും കൊളീജിയം നല്‍കി. 5 ഹൈക്കോടതികളിലേക്കു പുതിയ ചീഫ് ജസ്റ്റിസുമാര്‍, 21 ഹൈക്കോടതികളിലെ ജഡ്ജിമാര്‍ എന്നിവരുടെ പേരുകളടങ്ങിയ പട്ടികയാണ് ചീഫ് ജസ്റ്റിസ്  ബി.ആര്‍.ഗവായ് അധ്യക്ഷനായ കൊളീജിയം തയ്യാറാക്കി നല്‍കിയത്. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ഡി.കെ.സിങ്ങിനെ കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ ശുപാര്‍ശയുണ്ട്. മദ്രാസ് ഹൈക്കോടതിയിലെ  ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.ആര്‍.ശ്രീറാമിനെ രാജസ്ഥാന്‍ ഹൈക്കോടതിയിലേക്കു മാറ്റാനും ശുപാര്‍ശയിലുണ്ട്.

Judges Supreme Court