/kalakaumudi/media/media_files/9mrV3ILxBGA1zdpCntfh.jpg)
congress may spring a surprise in karnataka lok sabha polls
ബെംഗളൂരു: വൻ ഭൂരിപക്ഷത്തിൽ കഴിഞ്ഞ വർഷം കർണാടകയിൽ അധികാരത്തിൽ വന്ന കോൺഗ്രസ് ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച നേട്ടംകൊയ്യുമെന്ന് സർവേ.കർണാടകയിലെ ന്യൂസ് പ്ലാറ്റ്ഫോമായ ‘ഈദിന’ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിജയം കൊയ്യുമ്പോഴും പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആ വിജയം ആവർത്തിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെടുന്നത് പതിവായിരുന്നു.എന്നാൽ ഇത്തവണ കാര്യങ്ങൾ മാറിമറിയുമെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്.കഴിഞ്ഞ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മികച്ച വിജയം ഈദിന കൃത്യമായി പ്രവചിച്ചിരുന്നു.അതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ സർവ്വേ പൂർണ്ണായും തള്ളിക്കളയാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
കർണാടകയിൽ ബി.ജെ.പിയിലെ പടലപ്പിണക്കങ്ങളും വിഭാഗീയതയും കോൺഗ്രസിന് തുണയാകുമെന്നാണ് വിലയിരുത്തൽ. ആറു മാസം നേതാവില്ലാതെ ഒഴിഞ്ഞുകിടന്ന കർണാടക ബി.ജെ.പിയിൽ ഇക്കഴിഞ്ഞ നവംബറിലാണ് സംസ്ഥാന പ്രസിഡന്റിനെ നിയമിച്ചത്.മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. ഈശ്വരപ്പയെ പ്രസിഡന്റാക്കിയതിൽ പല നേതാക്കൾക്കും അതൃപ്തിയുണ്ട്. നാളുകൾ നീണ്ട അനിശ്ചിതത്വത്തിനുശേഷം തങ്ങളുടെ വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തെ പ്രീണിപ്പിക്കാനുള്ള നീക്കം കൂടിയായിരുന്നു ആ തീരുമാനം. ജനതാദൾ എസുമായി കൈകോർത്തതോടെ വൊക്കലിഗ സമുദായത്തിന്റെ വോട്ടുകളും തങ്ങൾക്കനുകൂലമാകുമെന്നും ബി.ജെ.പി കണക്കുകൂട്ടിയിരുന്നു. ഒ.ബി.സി, ദലിതുകൾ, മുസ്‍ലിംകൾ, ഒരു വിഭാഗം ആദിവാസികൾ എന്നിവർ കരുത്തുപകരുന്ന കോൺഗ്രസ് വോട്ടുബാങ്കിനെ വെല്ലുവിളിക്കാനാവുമെന്ന വിലയിരുത്തലിലായിരുന്നു പാർട്ടി.
എന്നാൽ, കർണാകടയിൽ സമീപകാലത്ത് പാർട്ടിയിലുണ്ടായ സംഭവവികാസങ്ങൾ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് കനത്ത തിരിച്ചടിയായി. പാർട്ടി സംസ്ഥാന ഘടകത്തിലെ വിഴുപ്പലക്കൽ അവസാനിപ്പിക്കാൻ കേന്ദ്ര നേതൃത്വം ഏറെ ശ്രമിച്ചിട്ടും ഫലംകണ്ടില്ല. കെ.എസ്. ഈശ്വരപ്പ ഉൾപ്പെടെ മത്സരിക്കാൻ സീറ്റ് ലഭിക്കാത്ത പ്രമുഖ നേതാക്കൾ പലരും പാർട്ടിക്കെതിരാണ്.
അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നയിക്കുന്ന കോൺഗ്രസ് ക്യാംപ് കനത്ത ആത്മവിശ്വാസത്തിലാണ്. സംസ്ഥാന ഭരണത്തിലേറിയ ശേഷം വാഗ്ദാനങ്ങൾ പലതും നടപ്പാക്കിയ കോൺഗ്രസ് അവ വോട്ടായി പരിണമിക്കുമെന്നും കണക്കുകൂട്ടുന്നു. കടുത്ത വരൾച്ച പിടിമുറുക്കുമ്പോഴും കർണാടകയോട് കേന്ദ്ര സർക്കാർ കാട്ടുന്ന അവഗണനക്കെതിരെ കാമ്പയിൻ നടത്തിയും കോൺഗ്രസ് നിലമൊരുക്കുകയാണ്.ഒപ്പം സർവേയിൽ പങ്കെടുത്ത പകുതിയിലധികം -56 ശതമാനം പേർ- കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നതാണ് സാധാരണക്കാർക്ക് ഗുണം ചെയ്യുകയെന്ന് വിശ്വസിക്കുന്നു. കോൺഗ്രസിന് അനുകൂലമായി ചിന്തിക്കുന്നവരിൽ 60 ശതമാനം സ്ത്രീകളാണ്.