congress parliamentary party meet today
ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുമോ എന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലും വയനാട്ടിലും മത്സരിച്ച രാഹുൽ രണ്ട് മണ്ഡലങ്ങളിലും മികച്ച വിജയമാണ് നേടിയത്.
യോഗത്തിൽ മുതിർന്ന നേതാക്കളെല്ലാം രാഹുലിനെ പ്രതിപക്ഷ നേതാവായി നിർദേശിക്കുമെന്നാണ് വിവരം. കോൺഗ്രസിന്റെ ഭരണഘടനയനുസരിച്ച്, പാർലമെന്ററി പാർട്ടി ചെയർപേഴ്സണാണ് ഇരുസഭകളിലെയും നേതാക്കളെയും തെരഞ്ഞെടുക്കുന്നത്. സോണിയ ഗാന്ധിയെ പാർലമെന്ററി പാർട്ടി ചെയർപേഴ്സണായി കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. രാഹുൽ ഗാന്ധിയെ ലോക്സഭയിലെ പാർട്ടി നേതാവായി തീരുമാനിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം സോണിയക്കായിരിക്കും. എന്നാൽ തീരുമാനം പെട്ടെന്നുണ്ടാകില്ലെന്നാണ് കരുതുന്നത്. നിലവിൽ സോണിയ രാജ്യസഭാംഗമാണ്.
മല്ലികാർജുൻ ഖാർഗെയായിരുന്നു ലോക്സഭ പ്രതിപക്ഷ നേതാവ്. 2019ലെ തെരഞ്ഞെടുപ്പിനെ അപേഷിച്ച് 44 സീറ്റിൽ നിന്ന് 99 സീറ്റിലേക്ക് കോൺഗ്രസ് നില മെച്ചപ്പെടുത്തിയിരുന്നു. മാത്രമല്ല, പ്രതിപക്ഷ സഖ്യത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയും കോൺഗ്രസ് ആണ്.അതിനാൽ പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസിന് തന്നെയാകും. എൻ.ഡി.എ സഖ്യത്തെ 293 സീറ്റിൽ തളച്ചാണ് ഇൻഡ്യ സഖ്യം ഇക്കുറി 232 മികച്ച പ്രകടനം നടത്തിയത്.