New Update
/kalakaumudi/media/media_files/jlivyXawiTxIYWHQ3YFo.jpeg)
00:00
/ 00:00
ന്യൂഡൽഹി: ബിജെപി എം.പി ഹേമമാലിനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ 48 മണിക്കൂർ നേരം തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിൽ നിന്നും വിലക്കി. ഈ ലോകസഭ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപെടുത്തിയ ആദ്യ വിലക്കാണിത്.
ഹേമമാലിനിക്കെതിരെ അപരിഷ്കൃതവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയതിന് ഏപ്രിൽ 9 ന് കമ്മീഷൻ സുർജേവാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. സുർജേവാല നൽകിയ മറുപടി ശ്രദ്ധാപൂർവ്വം പരിശോധിച്ചതായി കമ്മീഷൻ അറിയിച്ചു. ഹരിയാനയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അദ്ദേഹം നടത്തിയ അപകീർത്തികരമായ പ്രസ്താവനയെ ശക്തമായി അപലപിക്കുകയും രൺദീപ് സുർജേവാലയെ ശാസിക്കുകയും ചെയ്യുന്നതായി പോൾ വാച്ച് ഡോഗ് വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം പൊതുയോഗങ്ങൾ, ജാഥകൾ, റാലികൾ, റോഡ് ഷോകൾ, ഇലക്ട്രോണിക്,പ്രിൻ്റ്, സോഷ്യൽ മീഡിയ എന്നീ മാധ്യമങ്ങളിൽ സംസാരിക്കുന്നതിൽ നിന്നും സുർജേവാലയെ ഏപ്രിൽ 16 വൈകുന്നേരം 6 മണി മുതൽ 48 മണിക്കൂർ നേരത്തേക്ക് വിലക്കുന്നതായി കമ്മീഷൻ അറിയിച്ചു. സുർജേവാലയ്ക്ക് നൽകിയ നോട്ടീസിൽ അദ്ദേഹം നടത്തിയ പരാമർശങ്ങൾ വളരെ മാന്യതയില്ലാത്തതും അശ്ലീലവും അപരിഷ്കൃതവുമാണെന്ന് കണ്ടെത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി.