കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ച് സോണിയ; തരൂര്‍ പുറത്തേക്ക്

പഹല്‍ ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ധൂര്‍, ബിഹാറിലെ വോട്ടര്‍പട്ടിക വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് തീരുമാനം. അഹമ്മദാബാദ് റിപ്പോര്‍ട്ടില്‍ വ്യോമയാന മന്ത്രിയുടെ മറുപടിയും ആവശ്യപ്പെട്ടേക്കും

author-image
Biju
New Update
sonia

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ജൂലൈ 15-ന് നടക്കും. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് യോഗം വിളിച്ചുചേര്‍ത്തത്. വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും അജണ്ടയും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകും. പഹല്‍ ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ധൂര്‍, ബിഹാറിലെ വോട്ടര്‍പട്ടിക വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് തീരുമാനം. അഹമ്മദാബാദ് റിപ്പോര്‍ട്ടില്‍ വ്യോമയാന മന്ത്രിയുടെ മറുപടിയും ആവശ്യപ്പെട്ടേക്കും.

തിരുവനന്തപുരം എംപിയും മുതിര്‍ന്ന നേതാവുമായ ശശി തരൂര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന തരൂര്‍, നിലവില്‍ വിദേശ പര്യടനത്തിലാണ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്ന ജൂലൈ 15-ന് ശേഷമേ തരൂര്‍ രാജ്യത്ത് തിരിച്ചെത്തൂ. അതിനാല്‍ അദ്ദേഹത്തിന് ചൊവ്വാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് സൂചന. 

വര്‍ഷകാല സമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ ഉന്നയിക്കേണ്ട നിലപാടുകളും ചോദ്യങ്ങളും സംബന്ധിച്ച് യോഗം അന്തിമ തീരുമാനമെടുക്കും.