33 കുട്ടികളെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശിലെ ദമ്പതികൾക്ക്  വധശിക്ഷ വിധിച്ച് കോടതി

മൂന്ന് വയസുമുതലുള്ള കുട്ടികളെയാണ് ഇരുവരും ക്രൂരമായി പീഡിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.  ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്ക് ഓരോരുത്തര്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു

author-image
Vineeth Sudhakar
New Update
IMG_2707

ന്യൂഡൽഹി: 33 കുട്ടികളെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശിലെ ദമ്പതികൾക്ക്  വധശിക്ഷ വിധിച്ച് കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ചാണ് പ്രതികളായ രാംഭവൻ, ദുർഗാവതി ദമ്പതികള്‍ക്ക്  ഉത്തർപ്രദേശ് ബന്ദയിലെ പോക്സോ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. മൂന്ന് വയസുമുതലുള്ള കുട്ടികളെയാണ് ഇരുവരും ക്രൂരമായി പീഡിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.  ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്ക് ഓരോരുത്തര്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ഇതിനുപുറമെ, പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുക്കുന്ന പണം ഈ കുട്ടികള്‍ക്കെല്ലാം തുല്യമായി വീതിക്കണമെന്നും കോടതി പറഞ്ഞു.കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് 2020 ഒക്ടോബറിലാണ് സിബിഐ ദമ്പതികള്‍ക്കെതിരെ കേസ് ഫയൽ ചെയ്തത്. ലൈംഗിക പീഡനം,ഗുരുതരമായ ലൈംഗിക അതിക്രമം, ചൈൽഡ് പോണോഗ്രഫി, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ക്രിമിനൽ ഗൂഢാലോചന ഗുരുതര കുറ്റകൃത്യങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരുന്നത്.

2010 നും 2020 നും ഇടയിൽ യുപിയിലെ ബന്ദയിലും ചിത്രകൂടിലുമാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത നടന്നത്.  ജലസേചന വകുപ്പിൽ ജൂനിയർ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു രാംഭവൻ. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ അവസരം നല്‍കിയും,പണവും സമ്മാനങ്ങളും നല്‍കിയാണ് ഇവര്‍ കുട്ടികളെ വശത്താക്കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.പ്രതികള്‍ കുട്ടികളെ ക്രൂരമായാണ് പീഡിപ്പിച്ചത്. ഇവരില്‍ പലരുടെയും സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റിരുന്നു. പീഡനത്തിന് ശേഷം ചില കുട്ടികള്‍ക്ക് വര്‍ഷങ്ങളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടിവന്നിട്ടുണ്ട്. ചിലരുടെ കണ്ണിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭൂരിഭാഗം കുട്ടികളും മാനസികമായി തകര്‍ന്ന അവസ്ഥയിലാണ്. 

ഡിജിറ്റല്‍ തെളിവുകളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും കൃത്യമയായി ശേഖരിച്ച്,  പഴുതടച്ച അന്വേഷണത്തിന് ശേഷം 2021 ഫെബ്രുവരിയിലാണ് രാംഭവനും ഭാര്യയ്ക്കുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

അങ്ങേയറ്റം ക്രൂരവും പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്തതുമാണ് പ്രതികള്‍ ചെയ്തതെന്നും, സമാനതകളില്ലാത്ത ദുഷ്ടതയും കുറ്റകൃത്യങ്ങളുടെ  സ്വഭാവവും കണക്കിലെടുക്കുമ്പോൾ ഈ കേസ് "അപൂർവങ്ങളിൽ അപൂർവം" ആണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു