crucial decision likely taken today regarding continuation search arjun
ബെംഗളൂരു: കർണാടകയിൽ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ തുടരുന്നത് സംബന്ധിച്ച് ഇന്ന് നിർണായക തീരുമാനത്തിന് സാധ്യത.നിലവിൽ സിഗ്നൽ കണ്ടെത്തിയ ഗംഗാവലി പുഴയിൽ കൂടുതൽ പോയിന്റുകളിൽ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയും സംഘവും ഇന്നും തെരച്ചിൽ തുടരും. എന്നാൽ ദൗത്യത്തിൽ ഫലം കണ്ടില്ലെങ്കിൽ ഇനി എങ്ങനെ ദൗത്യം മുന്നോട്ട് കൊണ്ടു പോകും എന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.അതെസമയം ദൗത്യത്തിൻറെ പുരോഗതിയിൽ ജില്ലാ കളക്ടർ ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും.
ഷിരൂർ ദൗത്യത്തിൽ നിർണായകമാകുമെന്ന് കരുതിയ ഗംഗാവലി പുഴയിൽ ഇറങ്ങിയുള്ള പരിശോധനയിലും ഇന്നലെ നിരാശയായിരുന്നു ഫലം. പ്രാദേശിക മത്സ്യത്തൊഴിലാളി സംഘത്തെ അടക്കം രംഗത്തിറക്കിയായിരുന്നു കഴിഞ്ഞ ദിവസത്തെ തെരച്ചിൽ. 'ഉഡുപ്പി അക്വാമാൻ' എന്നറിയപ്പെടുന്ന ഈശ്വർ മൽപെ നാവിക സേനയുടെ സഹായത്തോടെ നിരവധി തവണ പുഴയിൽ മുങ്ങിയെങ്കിലും ട്രക്ക് കണ്ടെത്താനായില്ല. ഒരു തവണ ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടി ഒഴുക്കിൽപ്പെട്ട ഈശ്വറിനെ നാവികസേനയാണ് രക്ഷപ്പെടുത്തിയത്. പുഴയുടെ നടുഭാഗത്ത്, കഴിഞ്ഞ ദിവസം സിഗ്നൽ കിട്ടിയ നാലാം പോയിന്റിൽ ചെളിയും പാറയും മാത്രമാണെന്ന് ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ ഐഎഎസ് പറഞ്ഞു.
നിരാശനെന്നാണ് കാർവാർ എംഎൽഎ സതീഷ് സെയിൽ ഇന്നലത്തെ തെരച്ചിൽ അവസാനിപ്പിച്ച ശേഷം പ്രതികരിച്ചത്. ഗംഗാവലി പുഴയിലെ തെരച്ചിൽ അതീവ ദുഷ്കരമായിരുന്നുവെന്നും മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ നദിയുടെ ആഴങ്ങളിൽ ഡൈവ് ചെയ്തിട്ടും കാര്യമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. മരക്കഷ്ണവും ചളിയും പാറയും മാത്രമാണ് പരിശോധനയിയിൽ കണ്ടെത്തിയതെന്ന് വിശദീകരിച്ച അദ്ദേഹം ഇന്നും തെരച്ചിൽ തുടരുമെന്ന് ഇന്നെല അറിയിച്ചിരുന്നു.