പ്രധാനമന്ത്രി തിരിച്ചെത്തിയശേഷം തീരുമാനം

പട്ടികജാതിയില്‍ നിന്നുള്ള ഒരു എംഎല്‍എയെ ഉപ മുഖ്യമന്ത്രി പദവിയിലേക്കോ മറ്റേതെങ്കിലും ഉന്നത പദവിയിലേക്കോ ബിജെപി തിരഞ്ഞെടുക്കുമെന്നും പറയുന്നു.

author-image
Biju
New Update
ggh

Rep.Img

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ തകര്‍പ്പന്‍ വിജയത്തിന് ശേഷം ആരായിരിക്കും ഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രി എന്നുള്ള കാര്യത്തില്‍ ചര്‍ച്ചകള്‍ ശക്തമാവുകയാണ്. ഒരു പതിറ്റാണ്ട് നീണ്ട ആം ആദ്മി പാര്‍ട്ടിയുടെ ഭരണത്തെ തകര്‍ത്തെറിഞ്ഞ് അധികാരത്തിലേറിയ ബിജെപിയുടെ വിജയത്തില്‍ വലിയ പങ്കുവഹിച്ച എംഎല്‍എമാരില്‍ നിന്നായിരിക്കും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക എന്നും പാര്‍ട്ടി പ്രസ്താവിച്ചിട്ടുണ്ട്. ഡല്‍ഹി നിയമസഭയിലെ 70 സീറ്റുകളില്‍ 48 എണ്ണം നേടിക്കൊണ്ടാണ് ബിജെപി ഈ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിട്ടുള്ളത്.

ന്യൂഡല്‍ഹി സീറ്റില്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേഷ് വര്‍മ്മയുടേതാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു കേള്‍ക്കുന്ന പ്രധാന പേരുകളില്‍ ഒന്ന്. വെസ്റ്റ് ഡല്‍ഹിയില്‍ നിന്ന് രണ്ട് തവണ എംപിയായ അദ്ദേഹം മുന്‍ മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മ്മയുടെ മകനാണ്. അതേസമയം പുതിയ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും ശക്തമായ പ്രാതിനിധ്യം ഉണ്ടാകുമെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഒരു വനിത തിരഞ്ഞെടുക്കപ്പെടാനും സാധ്യതയുള്ളതായി കരുതപ്പെടുന്നു.

നിലവില്‍ ബിജെപിയുടെ 48 നിയമസഭാംഗങ്ങളില്‍ നാല് എംഎല്‍എമാരാണ് വനിതകളായി ഉള്ളത്. നീലം പഹല്‍വാന്‍, രേഖ ഗുപ്ത, പൂനം ശര്‍മ്മ, ശിഖ റോയ് എന്നിവരാണ് ഡല്‍ഹി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ വനിത എംഎല്‍എമാര്‍. ഇവരില്‍ നിന്നും ഒരാള്‍ മുഖ്യമന്ത്രിയാകാനും സാധ്യതയുള്ളതായി പറയപ്പെടുന്നു. 

ഷാലിമാര്‍ ബാഗില്‍ നിന്നും 68,200 വോട്ടുകള്‍ നേടി വിജയിച്ച രേഖ ഗുപ്ത മുന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ആയിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ ആണ് രേഖ ഗുപ്ത പരാജയപ്പെടുത്തിയത്. ശിഖ റോയ് ഗ്രേറ്റര്‍ കൈലാഷില്‍ 49,594 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സൗരഭ് ഭരദ്വാജിനെ ആണ് ശിഖ റോയ് പരാജയപ്പെടുത്തിയത്. പൂനം ശര്‍മ്മ വസീര്‍പൂരില്‍
54,721 വോട്ടുകള്‍ നേടി വിജയിച്ചു. 

ആം ആദ്മി പാര്‍ട്ടിയുടെ രാജേഷ് ഗുപ്തയെ ആണ് പരാജയപ്പെടുത്തിയത്. നജഫ്ഗഢ് സീറ്റില്‍ നിന്ന് വിജയിച്ച നീലം പെഹല്‍വാന്‍ ബിജെപിയുടെ ഡല്‍ഹിയിലെ ശക്തരായ സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് . 1,01,708 വോട്ടുകള്‍ ആണ് നജഫ്ഗഢ് സീറ്റില്‍ നീലത്തിന് ലഭിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ തരുണ്‍ കുമാറിനെ 29,009 വോട്ടുകള്‍ക്ക് ആണ് നീലം പെഹല്‍വാന്‍ പരാജയപ്പെടുത്തിയത്. നജഫ്ഗഢ് മണ്ഡലത്തില്‍ ആദ്യമായി വിജയിക്കുന്ന വനിത എംഎല്‍എ കൂടിയാണ് നീലം.

പട്ടികജാതിയില്‍ നിന്നുള്ള ഒരു എംഎല്‍എയെ ഉപ മുഖ്യമന്ത്രി പദവിയിലേക്കോ മറ്റേതെങ്കിലും ഉന്നത പദവിയിലേക്കോ ബിജെപി തിരഞ്ഞെടുക്കുമെന്നും പറയുന്നു. ബിജെപി എംഎല്‍എമാരില്‍ നാല് പേര്‍ ആണ് പട്ടികജാതിയില്‍ നിന്നുള്ളത്. മംഗോള്‍പുരി മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട രാജ് കുമാര്‍ ചൗഹാന്‍, ത്രിലോക്പുരി മണ്ഡലത്തില്‍ നിന്നും വിജയിച്ച രവികാന്ത് ഉജ്ജൈന്‍ , ബവാന മണ്ഡലത്തിലെ രവീന്ദര്‍ ഇന്ദ്രജ് സിംഗ് , മാദിപൂര്‍ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൈലാഷ് ഗാംഗ്വാള്‍ എന്നിവരാണ് ഡല്‍ഹിയിലെ ബിജെപിയുടെ ദളിത് നിയമസഭാംഗങ്ങള്‍.

BHARATIYA JANATA PARTY (BJP) bjp alliance delhi cm naredramodi naredra modi