സത്യപ്രതിജ്ഞ വ്യാഴാഴ്ച

27 വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബിജെപി ഡല്‍ഹിയില്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത്. 70 അംഗ നിയമസഭയില്‍ 48 സീറ്റുകള്‍ നേടിക്കൊണ്ടുള്ള ചരിത്ര വിജയമായിരുന്നു ഇന്ദ്രപ്രസ്ഥത്തില്‍ ബിജെപിയുടേത്.

author-image
Biju
New Update
asd

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രിയാരെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യ. ബുധനാഴ്ച പാര്‍ട്ടി യോഗത്തിന് ശേഷം ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് ബിജെപി അറിയിച്ചു. വ്യാഴാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ച 48 ബിജെപി നിയമസഭാംഗങ്ങളില്‍ 15 പേരുടെ പേരുകള്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി, സംസ്ഥാന കാബിനറ്റ് മന്ത്രിമാര്‍, സ്പീക്കര്‍ എന്നിവരുടെ പ്രധാന സ്ഥാനങ്ങളിലേക്ക് ഒമ്പത് പേരെ തിരഞ്ഞെടുക്കുമെന്നാണ് വിവരം.

27 വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബിജെപി ഡല്‍ഹിയില്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത്. 70 അംഗ നിയമസഭയില്‍ 48 സീറ്റുകള്‍ നേടിക്കൊണ്ടുള്ള ചരിത്ര വിജയമായിരുന്നു ഇന്ദ്രപ്രസ്ഥത്തില്‍ ബിജെപിയുടേത്. ആം ആദ്മി പാര്‍ട്ടിക്ക് 22 സീറ്റുകള്‍ മാത്രമാണ് നേടാനായത്. എഎപിയുടെ മുതിര്‍ന്ന നേതാക്കളായ അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ് എന്നിവരുടെ ദയനീയ പരാജയം ഏറ്റുവാങ്ങി.

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയതിനുശേഷം, മുഖ്യമന്ത്രി പ്രഖ്യാപനം നടക്കുമെന്ന് നേരത്തെ ബിജെപി അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നിര്‍ണായക യോഗവും നടന്നിരുന്നു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നാണം കെട്ട തോല്‍വി തന്നെ സമ്മാനിച്ച ബിജെപിയുടെ സിംഹക്കുട്ടി പര്‍വേഷ് വര്‍മ്മ മുഖ്യമന്ത്രിയായേക്കുമോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. വെസ്റ്റ് ഡല്‍ഹിയില്‍ നിന്ന് രണ്ട് തവണ എംപിയായ പര്‍വേഷ് വര്‍മ്മ മുന്‍ മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മ്മയുടെ മകനാണ്.

മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നതെന്തും സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ആത്മീയതയിലൂടെ സഞ്ചരിക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍. അതുകൊണ്ട് തന്നെ ഈ വിജയത്തില്‍ കൂടുതല്‍ സന്തോഷമോ സങ്കടമോ തോന്നുന്നില്ല. പാര്‍ട്ടി ഹൈക്കമാന്‍ഡ് എന്ത് തീരുമാനിച്ചാലും ഞാന്‍ അത് സന്തോഷത്തോടെ സ്വീകരിക്കും'- അദ്ദേഹം പറഞ്ഞു.

അതേസമയം പുതിയ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും ശക്തമായ പ്രാതിനിധ്യം ഉണ്ടാകുമെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഒരു വനിത തിരഞ്ഞെടുക്കപ്പെടാനും സാധ്യതയുള്ളതായി കരുതപ്പെടുന്നു.

ഇതിനിടെ പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, മറ്റ് നേതാക്കള്‍ എന്നിവരുമായി പാര്‍ട്ടി ആസ്ഥാനത്ത് ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെയും സര്‍ക്കാര്‍ രൂപീകരണത്തെയും കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തോ എന്ന് വ്യക്തമല്ല. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വമായിരിക്കും എടുക്കേണ്ടതെന്ന് ഡല്‍ഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.

 

BHARATIYA JANATA PARTY (BJP) narendra modi BJP pm narendramodi delhi cm delhi