delhi liquor policy scam case cbi files charge sheet against arvind kejriwal
ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ൽഹി റൗസ് അവന്യൂവിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം ഫയൽ ചെയ്ത് സി.ബി.ഐ. എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനും പാർട്ടി നേതാക്കൾ ഉൾപ്പെടെ മറ്റുപ്രതികൾക്കുമെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിയതായാണ് വിവരം. നേരത്തെ കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ആഗസ്റ്റ് എട്ടുവരെ നീട്ടിയിരുന്നു. മുതിർന്ന എ.എ.പി നേതാവ് മനീഷ് സിസോദിയ, ബി.ആർ.എസ് നേതാവ് കെ. കവിത എന്നിവരുടെയും കസ്റ്റഡി നീട്ടിയിട്ടുണ്ട്.
മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ കഴിഞ്ഞ മാസം സുപ്രീംകോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചെങ്കിലും പിന്നാലെ സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ ജയിലിൽനിന്ന് പുറത്തിറങ്ങാനായില്ല. മദ്യനയ അഴിമതിയിൽ കെജ്രിവാൾ പ്രധാന ഗൂഢാലോചനക്കാരനാണെന്നും മദ്യനിർമാതാക്കളുമായി അടുപ്പമുള്ള വിജയ് നായരുമായി അടുത്ത ബന്ധമുണ്ടെന്നും സി.ബി.ഐ പറയുന്നു.
ഡൽഹി സർക്കാർ 2021ലെ മദ്യനയം ചില മദ്യക്കമ്പനികളുമായുള്ള ധാരണ പ്രകാരമാണ് രൂപപ്പെടുത്തിയതെന്നും ഇതിനായി എ.എ.പി 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് കേസ്. ഗോവയിലും പഞ്ചാബിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ പണം ഉപയോഗിച്ചെന്നും അന്വേഷണ ഏജൻസികൾ പറയുന്നു. എന്നാൽ കെജ്രിവാളിൽനിന്ന് അനധികൃതമായി ഒരു രൂപ പോലും പിടിച്ചെടുക്കാനോ ആരോപണങ്ങളെ സാധൂകരിക്കാൻ തെളിവ് നൽകാനോ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് എ.എ.പി ചൂണ്ടിക്കാണിക്കുന്നു.