ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി പിടിയില്‍

പൊലീസ് നടത്തിയ പരിശോധനയില്‍ സ്‌കൂളില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. ബോംബ് ഭീഷണിയുണ്ടെന്ന ഇമെയില്‍ വ്യാജമാണെന്നും പരിശോധനയ്ക്ക് ശേഷം സ്‌കൂളുകളില്‍ ക്ലാസുകള്‍ പുനരാരംഭിച്ചതായും പൊലീസ് പറഞ്ഞു.

author-image
Biju
New Update
DHF

Rep.Img

ന്യൂഡല്‍ഹി: നോയിഡയിലെ നാല് സ്‌കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശമയച്ചത്. ബുധനാഴ്ച സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ ഇമെയില്‍ പരിശോധിക്കുകയും ബോംബ് ഭീഷണിയെക്കുറിച്ച് പോലീസിനെ അറിയിക്കുകയും ചെയ്തു. 

തുടര്‍ന്ന് പൊലീസ് സംഘവും അഗ്‌നിശമന സേനയും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്‌കൂളിലെത്തി സ്‌കൂള്‍ പരിസരം പരിശോധിച്ചു. സുരക്ഷാ കാരണങ്ങളാല്‍ സ്‌കൂളുകളും ഒഴിപ്പിച്ചതായി നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡിസിപി) രാം ബദന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് നടത്തിയ പരിശോധനയില്‍ സ്‌കൂളില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. ബോംബ് ഭീഷണിയുണ്ടെന്ന ഇമെയില്‍ വ്യാജമാണെന്നും പരിശോധനയ്ക്ക് ശേഷം സ്‌കൂളുകളില്‍ ക്ലാസുകള്‍ പുനരാരംഭിച്ചതായും പോലീസ് പറഞ്ഞു. 

എല്ലാ സ്‌കൂളുകളിലേക്കും വ്യാജ ഇമെയില്‍ അയച്ചതിന് പിന്നില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണെന്ന് നിരീക്ഷണ സംഘത്തിന്റെയും സൈബര്‍ ടീമിന്റെയും അന്വേഷണത്തില്‍ ഇന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.

ലൊക്കേഷനും ഐപി വിലാസവും മറയ്ക്കാന്‍ വിപിഎന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചതായി വിദ്യാര്‍ഥി കുറ്റസമ്മതം നടത്തിയെന്ന് ഡിസിപി പറഞ്ഞു. ഭാരതീയ ന്യായ് സംഹിത (ബിഎന്‍എസ്) 352, ഐടി ആക്ടിന്റെ 67 ഡി എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

ഡല്‍ഹി, നോയിഡ മേഖലകളില്‍ അടുത്തിടെ നിരവധി സാമാന സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. വ്യാജ ഭീഷണി സന്ദേശങ്ങളുടെ പിന്നില്‍ വിദ്യാര്‍ഥികള്‍തന്നെയാണ് പിടിയിലാകുന്നത്.

delhi police