സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങി ഡല്‍ഹി

സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ്, രാംലീല മൈതാനത്തിലെ വേദിയില്‍ വര്‍ണ്ണാഭമായ സംഗീത പരിപാടി ഉണ്ടായിരിക്കും, കൈലാഷ് ഖേര്‍ ആയിരിക്കും സംഗീത വിരുന്ന് അവതരിപ്പിക്കുന്നത്. അക്ഷയ് കുമാര്‍, വിവേക് ഒബ്റോയ്, ഹേമ മാലിനി എന്നിവരുള്‍പ്പെടെ 50-ലധികം സിനിമാ താരങ്ങള്‍ ഈ ചടങ്ങില്‍ പങ്കെടുക്കും.

author-image
Biju
New Update
thfg

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ ബുധനാഴ്ച തീരുമാനിക്കും. വ്യാഴാഴ്ചയായിരിക്കും സത്യപ്രതിജ്ഞ. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഞായറാഴ്ച മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍ ദുരന്തത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് നീട്ടുകയായിരുന്നു. 

27 വര്‍ഷത്തിന് ശേഷം രാജ്യ തലസ്ഥാനത്ത് വിജയം കൊയ്ത ആഹ്ലാദത്തിലാണ് ബിജെപി. സത്യപ്രതിജ്ഞാ ചടങ്ങിന് വിപുലമായ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 20 ന് രാംലീല മൈതാനിയില്‍ ആണ് ഡല്‍ഹി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. സത്യപ്രതിജ്ഞാ തീയ്യതിയും സമയവും തീരുമാനിച്ചെങ്കിലും പുതിയ മുഖ്യമന്ത്രി ആരാണെന്നത് വളരെ സര്‍പ്രൈസായിട്ടായിരിക്കും ബിജെപി അവതരിപ്പിക്കുക.

ഫെബ്രുവരി 19 രാത്രി മുതല്‍ രാംലീല മൈതാനത്തേക്കുള്ള എല്ലാ റോഡുകളും അടച്ചിടുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, 50 ലധികം ഉന്നത സുരക്ഷാ നേതാക്കളും രാംലീല മൈതാനിയില്‍ എത്തും. 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഈ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. എല്ലാ കേന്ദ്രമന്ത്രിമാരെയും എന്‍ഡിഎ നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. . വിവിഐപി വാഹനങ്ങള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ്, രാംലീല മൈതാനത്തിലെ വേദിയില്‍ വര്‍ണ്ണാഭമായ സംഗീത പരിപാടി ഉണ്ടായിരിക്കും, കൈലാഷ് ഖേര്‍ ആയിരിക്കും സംഗീത വിരുന്ന് അവതരിപ്പിക്കുന്നത്. അക്ഷയ് കുമാര്‍, വിവേക് ഒബ്റോയ്, ഹേമ മാലിനി എന്നിവരുള്‍പ്പെടെ 50-ലധികം സിനിമാ താരങ്ങള്‍ ഈ ചടങ്ങില്‍ പങ്കെടുക്കും.

മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയ വ്യവസായ പ്രമുഖരും ചടങ്ങിനെത്തുമെന്നാണ് സൂചന. ബാബ രാംദേവ്, സ്വാമി ചിദാനന്ദ, ബാബ ബാഗേശ്വര്‍ ധീരേന്ദ്ര ശാസ്ത്രി എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള കര്‍ഷകരുള്‍പ്പെടെയുള്ള ബിജെപി അനുഭാവികളും ചടങ്ങിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി 20 ന് വൈകുന്നേരം 4.30 ന് ആയിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് . ഇതിനായി രാംലീല മൈതാനിയില്‍ മൂന്ന് സ്റ്റേജുകളാണ് നിര്‍മ്മിക്കുന്നത്. ഏറ്റവും വലിയ സ്റ്റേജ് 40ണ്മ24 ആയിരിക്കും. 34ണ്മ40 ന്റെ മറ്റ് രണ്ട് സ്റ്റേജുകളും ഉണ്ടാവും. വേദിയില്‍ ഏകദേശം 100 മുതല്‍ 150 വരെ കസേരകള്‍ നിരത്തും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇരിക്കാന്‍ ഏകദേശം 30,000 കസേരകള്‍ വേദിയുടെ മുന്നിലും ഉണ്ടാകും.

സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താനായി ബിജെപി നേതാക്കളായ വിനോദ് തവ്ഡെ, തരുണ്‍ ചുഗ്, വീരേന്ദ്ര സച്ച്ദേവ് എന്നിവര്‍ക്കാണ് ചുമതല.    70 സീറ്റുകളുള്ള ഡല്‍ഹി നിയമസഭയില്‍ 48 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി അധികാരത്തില്‍ കയറുന്നത്.

 

BJP BHARATIYA JANATA PARTY (BJP) delhi