/kalakaumudi/media/media_files/2025/02/18/dnlJ5aJB67rD1U6LigKu.jpg)
മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് മൂന്ന് മാസത്തിനുള്ളില്‍, ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിലെ ഭിന്നത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ചില എംഎല്‍എമാരുടെ വൈ കാറ്റഗറി സുരക്ഷാ കവര്‍ പിന്‍വലിച്ചതാണ് പുതിയ വിവാദം.
എല്ലാ പാര്‍ട്ടികളിലെയും ചില നിയമസഭാംഗങ്ങളുടെ സുരക്ഷാ കാറ്റഗറി മാറ്റിയിട്ടുണ്ടെങ്കിലും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന എംഎല്‍എമാരുടെ സുരക്ഷയാണ് കൂടുതലും നഷ്ടമായത്.
2022-ല്‍ ഷിന്‍ഡെ ബിജെപിയില്‍ ചേര്‍ന്നതിനുശേഷം, മഹാരാഷ്ട്ര സര്‍ക്കാര്‍ അദ്ദേഹത്തെ പിന്തുണച്ച 44 എംഎല്‍എമാര്‍ക്കും 11 എംപിമാര്‍ക്കും വൈ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, മന്ത്രിമാരല്ലാത്ത എല്ലാ ശിവസേന എംഎല്‍എമാര്‍ക്കും പാര്‍ട്ടി മേധാവിയുടെ പ്രധാന സഹായികള്‍ ഉള്‍പ്പെടെയുള്ള മറ്റ് നേതാക്കള്‍ക്കും നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ചു.
ബിജെപിയില്‍ നിന്നും എന്‍സിപിയില്‍ നിന്നുമുള്ള നേതാക്കള്‍ക്കും പരിരക്ഷ തരംതാഴ്ത്തുകയോ പിന്‍വലിക്കുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുരക്ഷാ പരിരക്ഷ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത് സുരക്ഷാ അവലോകന സമിതിയാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
പാനല്‍ അതത് സമയങ്ങളില്‍ സുരക്ഷ അവലോകനം ചെയ്യുകയും അതനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യും. കമ്മിറ്റിയുടെ തീരുമാനങ്ങളില്‍ രാഷ്ട്രീയ ഇടപെടലില്ലെന്നും ഈ തീരുമാനത്തില്‍ രാഷ്ട്രീയമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതിലും റായ്ഗഡ്, നാസിക് ചുമതല മന്ത്രിമാരുടെ നിയമനത്തിലും ഇപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഷിന്‍ഡെ, അടുത്തിടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ നിയമങ്ങള്‍ പരിഷ്‌കരിച്ച് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രി എന്ന നിലയില്‍, ഫഡ്നാവിസ് അതോറിറ്റിയുടെ തലവനാണ്. മറ്റൊരു ഉപമുഖ്യമന്ത്രിയും എന്‍സിപി മേധാവിയുമായ അജിത് പവാറും ധനകാര്യ വകുപ്പ് വഹിക്കുന്നതിനാല്‍ സമിതിയില്‍ ഉള്‍പ്പെട്ടു. എന്നാല്‍, ഷിന്‍ഡെ ഉള്‍പ്പെട്ടിരുന്നില്ല.
തുടര്‍ന്ന് നിയമം മാറ്റി അദ്ദേഹത്തെ ഉള്‍പ്പെടുത്തി. എന്‍സിപി നേതാവ് അദിതി തത്കറെയെയും ബിജെപിയുടെ ഗിരീഷ് മഹാജനെയും നാസിക്കിന്റെയും റായ്ഗഡിന്റെയും ചുമതലയുള്ള മന്ത്രിമാരായി നിയമിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതില്‍ ഷിന്‍ഡെയും പവാറും പടലപിണക്കമുണ്ടായിരുന്നു. ദേവേന്ദ്ര ഫഡ്നാവിസ് അധ്യക്ഷത വഹിച്ച കുംഭമേളയുടെ അവലോകന യോഗത്തില്‍ ഷിന്‍ഡെ മാറിനില്‍ക്കുകയും സ്വന്തമായി ഒരു യോഗം നടത്തുകയും ചെയ്തു.