അലഹബാദ് ഹൈക്കോടതി
മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട അഭിഭാഷകരോട് നിരന്തരം മതപരമായി വിവേചനം കാണിക്കുന്നുവെന്ന പരാതിയെ തുടർന്ന് മുതിർന്ന ജഡ്ജ് വിവേകാനന്ദ് ശരണ്‍ ത്രിപാഠിയെ വിളിച്ചുവരുത്തി അലഹബാദ് ഹൈക്കോടതി. "ഒരു പ്രത്യേക സമൂഹത്തെക്കുറിച്ചുള്ള ജഡ്ജിയുടെ വീക്ഷണം'' അപമര്യാദയോടു കൂടിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മുസ്‌ലിം പുരോഹിതന്മാരായ മുഹമ്മദ് ഉമർ ഗൗതം, മുഫ്തി ഖാസി ജഹാംഗീർ എന്നിവർക്കെതിരെ ഉത്തർ പ്രദേശ് ആന്റി ടെററിസ്റ്റ് സ്ക്വാഡ് രജിസ്റ്റർ ചെയ്ത കേസിലെ വിചരണയ്ക്കിടെയാണ് സംഭവം.
അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജായ വിവേകാനന്ദ് ശരണ്‍ ത്രിപാഠി കഴിഞ്ഞ ജനുവരിയില്‍ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കു വേണ്ടി ചെറിയ ഇടവേള കോടതി അനുവദിക്കണമെന്ന മുസ്‌ലിം അഭിഭാഷകരുടെ അപേക്ഷ പരിഗണിച്ചില്ല . പിന്നാലെ പ്രാർത്ഥനയ്ക്ക് പോകുന്ന മുസ്‌ലിം അഭിഭാഷകർക്ക് പകരം അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തു. അഭിഭാഷകർ പ്രാർത്ഥനയ്ക്ക് പോകുമ്പോള്‍ കുറ്റാരോപിതരായ വ്യക്തികള്‍ക്ക് വേണ്ടി അമിക്കസ് ക്യൂറി ഹാജരാകണമെന്നും വിവേകാനന്ദ് ശരണ്‍ ത്രിപാഠി ഉത്തരവിട്ടു .
തുടർന്ന് കേസിലെ പ്രതികളിലൊരാള്‍ ഹൈക്കോടതിയെ സമീപിക്കുകയും ജസ്റ്റിസ് ഷമീം അഹമ്മദ് വിചാരണ കോടതിയുടെ ഉത്തരവുകള്‍ സ്റ്റേ ചെയ്യുകയുമായിരുന്നു. ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി ഹാജരാകാന്‍ മുസ്‌ലിം അഭിഭാഷകർക്ക് വിചാരണ കോടതി അനുമതി നല്‍കുകയുണ്ടായി . എന്നാല്‍ ഇലക്ട്രോണിക്ക് തെളിവുകള്‍ക്കായുള്ള അപേക്ഷയില്‍ കോടതി തീരുമാനമെടുത്തില്ല.
വിചരണ കോടതിയുടെ നടപടിയെ ഹൈക്കോടതി അതി രൂക്ഷമായി വിമർശിച്ചു. സ്റ്റേയുടെ ഗൗരവം എന്തെന്ന് മനസിലാക്കുന്നതില്‍ ജഡ്ജ് പരാജയപ്പെട്ടുവെന്നും ഏകപക്ഷീയമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും കോടതി പറഞ്ഞു . "തെളിവുകളുടെ പകർപ്പ് നല്‍കാന്‍ സാധിക്കില്ലെങ്കില്‍ വിചാരണയുമായി മുന്നോട്ട് പോകേണ്ട കാര്യമില്ല, അല്ലെങ്കില്‍ എന്തെങ്കിലും നിരീക്ഷണം നടത്തണമായിരുന്നു. ഇവിടെ വിചാരണ കോടതി നിശബ്ദമാണ്," ജസ്റ്റിസ് അഹമ്മദ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തിങ്കളാഴ്ച ജഡ്ജ് ത്രിപാഠി സിംഗിള്‍ ബെഞ്ചിന് മുന്നില്‍ ഹാജരാവുകയും കോടതിയിൽ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു . ഭാവിയില്‍ ഇത്തരത്തിൽ ഒരു വീഴ്ച വരുത്തില്ലെന്നും ത്രിപാഠി കോടതിയെ അറിയിച്ചു . സത്യവാങ്മൂലം സമർപ്പിക്കാന്‍ രണ്ട് ദിവസത്തെ സാവകാശം ത്രിപാഠിയുടെ അഭിഷകന്‍ തേടിയതോടെ കേസ് പതിനെട്ടിലേക്ക് മാറ്റിയിട്ടുണ്ട് .