/kalakaumudi/media/media_files/2lZKXvp1PYbwCbmcNq3h.jpeg)
2024-ലെ 'ഡിസ്റ്റര്‍ബിങ് ദ പീസ്' അവാര്‍ഡ് അരുന്ധതിറോയിക്ക്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാഭേതര സംഘടനയായ വക്ലേവ് ഹവേല്‍ സെന്റര്‍ നല്‍കിവരുന്നതാണ് ഈ പുരസ്‌കാരം. ഇറാനിയന്‍ ഗവണ്‍മെന്റിനെതിരെ നിരന്തരം തന്റെ സംഗീതത്തിലൂടെ പ്രതിഷേധം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന റാപ്പര്‍ സംഗീതജ്ഞന്‍ തൂമാജ് സലേഹിക്കൊപ്പമാണ് അരുന്ധതി റോയി പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും കുടിയിറക്കപ്പെട്ടവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ എഴുത്തുകാരി എന്നാണ് അവാര്‍ഡ് ജൂറി മെമ്പറായ സഹില്‍ ത്രിപാഠി അരുന്ധതിയെ വിശേഷിപ്പിച്ചത്.
കുത്തക കച്ചവടതാല്‍പര്യങ്ങള്‍ക്കുമുന്നില്‍ ഭൂരഹിതരായവര്‍ക്കുവേണ്ടിയും ഇന്ത്യയുടെ ആണവനയങ്ങള്‍ക്കെതിരെയും ദളിതര്‍ക്കുവേണ്ടിയും നിശ്ചയദാര്‍ഢ്യത്തോടെ ശക്തമായി നിലകൊള്ളുകയും ചെയ്യുന്ന എഴുത്തുകാരിയാണ് അരുന്ധതി റോയി എന്ന് ജൂറി പരാമർശിച്ചു.
രാജ്യത്തിലെ ഭരണങ്ങൾക്കു മേലുള്ള വ്യവസ്ഥാപിത താല്‍പര്യങ്ങള്‍ക്കെതിരെ നിരന്തരവും സധൈര്യവും വിയോജിക്കുന്നവര്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ക്കും വര്‍ഷാവര്‍ഷം നല്‍കിവരുന്ന പുരസ്‌കാരമാണ് 'ഡിസ്റ്റര്‍ബിങ് ദ പീസ് അവാര്‍ഡ്'. ചെക്കോസ്ലാവോക്യയുടെ അവസാനത്തെയും ചെക്ക് റിപ്പബ്ലിക്കിന്റെ ആദ്യത്തെയും വിമതനായ പ്രസിഡണ്ടായിരുന്ന വക്ലേവ് ഹവേലിന്റെ സ്മരണാര്‍ഥമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. അയ്യായിരം ഡോളര്‍ (4.19 ലക്ഷം രൂപ) ആണ് പുരസ്‌കാരത്തുക ആയി ലഭിക്കുക.