/kalakaumudi/media/media_files/2025/05/28/aig5GZEdAjMPcWXy3wLR.jpg)
സെല്ലുലോയ്ഡിന്റെ വെള്ളിവെളിച്ചത്തിലേക്ക് വൈകി വന്ന വസന്തമാണ് ബീന ആർ ചന്ദ്രൻ
കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം വന്നപ്പോൾ ഉർവശിയോടൊപ്പം മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ട നടിയാണ് ബീന ആർ.ചന്ദ്രൻ.തടവ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്കൂൾ അധ്യാപിക കൂടിയായ ബീന ചന്ദ്രൻ മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയത് എന്നാൽ ചെറുപ്പം മുതല്‍ നാടകവേദികളില്‍ സജീവമായ ബീന മാധവിക്കുട്ടിയുടെ കഥ 'വേനലിന്റെ ഒഴിവി'നെ 'ഒറ്റ ഞാവൽ മരം' എന്ന ഏകപാത്ര നാടകമായി അരങ്ങിലെത്തിച്ച് കയ്യടി നേടിയിരിക്കുകയാണ് ഇപ്പോൾ.ഒറ്റ ഞാവൽമരം എന്ന നാടകം ഇതിനോടകം വിദേശ രാജ്യങ്ങളിലടക്കം അരങ്ങേറി ശ്രദ്ധ നേടി കഴിഞ്ഞി രിക്കുകയാണ്. പാലക്കാട് ജില്ലയിൽ പട്ടാമ്പിക്കടുത്ത് പരുതൂർ എന്ന മനോഹരമായ ഗ്രാമത്തിൽ കുടുംബത്തോടൊപ്പം താമസിച്ചു വരുന്ന ബീന കഴിഞ്ഞ 30 വർഷമായി നാടകരംഗത്തുണ്ട്. ബീന തന്റെ വരാൻ പോകുന്ന സിനിമകളെ കുറിച്ചും നാടക ജീവിതത്തെ കുറിച്ചും കലാകൗമുദിയോട് സംസാരിക്കുന്നു.
എന്തൊക്കെയാണ് പുതിയ വിശേഷങ്ങൾ വരാൻ പോകുന്ന സിനിമകളെ കുറിച്ചുള്ള വിവരങ്ങൾ പങ്ക് വെക്കുമോ?
വരുന്ന സെപ്റ്റംബർ മുതൽ പുതിയ സിനിമ ചെയ്യാൻ പോവുകയാണ്.കഥ കേട്ടപ്പോൾ വളരെ വ്യത്യസ്തവും മനോഹരവുമായി അനുഭവപ്പെട്ടു.ഫാസിൽ റസാഖ് തന്നെയാണ് സംവിധാനം.വേറെ രണ്ട് പ്രൊജക്റ്റുകൾ കൂടി വന്നിട്ടുണ്ട്.ചർച്ചകൾ നടക്കുന്നു.തീരുമാനമെടുത്തിട്ടില്ല.
കലാ ജീവിതത്തിലേക്കുള്ള തുടക്കം എങ്ങനെ ആയിരുന്നു?
ശരിക്കും പറഞ്ഞാൽ നാലാമത്തെ വയസ്സ് മുതൽ തന്നെ കലയോട് വലിയ ഇഷ്ട്ടമായിരുന്നു.അന്ന് മുതൽ വീട്ടിലും നാട്ടിലും എല്ലാവരും പ്രോത്സാഹനം തന്നിരുന്നു.പരുതൂർ സി യു പി സ്കൂളിലായിരുന്നു 7 ആം ക്ലാസ് വരെ പഠിച്ചത്.മൂന്നാം ക്ലാസ് മുതൽ തന്നെ നാടകം ഒപ്പന തിരുവാതിര ഒക്കെ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് തുടർച്ചയായി നാടകങ്ങൾ ചെയ്യാൻ അവസരങ്ങൾ വന്നു.ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്ന നാടകത്തിന് അന്ന് നല്ല അഭിനന്ദനങ്ങൾ ലഭിച്ചു.എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പാണി മാഷ്(ദണ്ഡായുധപാണി)ആണ് നാടകത്തിന്റെ ലോകത്തേക്ക് എന്നെ കൈപിടിച്ച് കൊണ്ട് വന്നത്.മാഷ് വലിയ പിന്തുണയാണ് തന്നത്.പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ 1987 ഇൽ മിമിക്രിക്ക് സംസ്ഥാന യുവജനോത്സവത്തിൽ ഒന്നാം സമ്മാനം കിട്ടി. പിന്നീട് പട്ടാമ്പി സംസ്കൃത കോളജിൽ പ്രീഡിഗ്രിക്കു ചേർന്നപ്പോഴാണ് നാടകത്തിലേക്ക് സജീവമായി ഇറങ്ങുന്നത്.ഭാസന്റെ ‘കർണഭാരം’ സംസ്കൃത നാടകത്തിലായിരുന്നു തുടക്കം.പിജി കാലം വരെ സർവകലാശാല മത്സരങ്ങളിൽ സ്ഥിരമായി പങ്കെടുക്കുകയും വിജയിയാവുകയും ചെയ്തു.പിന്നീട് ഡിഗ്രിക്ക് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ പഠിക്കുമ്പോഴാണ് നാടകത്തിൽ വീണ്ടും സജീവമാകുന്നത്.അത് ജീവിതത്തിൽ വലിയൊരു നേട്ടമായതായി ഞാൻ കരുതുന്നു.
സിനിമ പ്രതീക്ഷിച്ചിരുന്നോ എങ്ങനെയാണ് അതിലേക്കുള്ളകടന്ന് വരവ്?
തടവിന്റെ സംവിധായകൻ ഫാസിൽ റസാഖ് ആണ് ചിത്രത്തിലേക്ക് എന്നെ ക്ഷണിക്കുന്നത്. നല്ലൊരു റോളാണെന്നും ടീച്ചർക്ക് ചെയ്യാൻ കഴിയുമെന്നും പറഞ്ഞു.ദാരിദ്ര്യത്തിലൂടെയും രോഗപീഡയിലൂടെയും കടന്നുപോകുന്ന സ്ത്രീ ജീവിതമായിരുന്നു അവതരിപ്പിച്ചത്.
സിനിമ ചിത്രീകരിച്ചത് മുഴുവനും പട്ടാമ്പി പരുതൂർ പ്രദേശങ്ങൾ ആയിരുന്നുവല്ലോ അതിനെ കുറിച്ച്?
ചിത്രത്തിൽ ഗ്രാമത്തിന്റെ ഭംഗി നാട്ടിൻ പുറങ്ങളുടെ കാഴ്ചകളൊക്കെ എങ്ങനെയാണോ പ്രത്യേകിച്ചും പട്ടാമ്പി പരുതൂർ പ്രദേശങ്ങൾ അത് അതുപോലെ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. ഗ്രാമത്തിൽ പല ദിക്കിലും ക്യാമറകൾ വെച്ചാൽ എങ്ങനെ ഉണ്ടാകും അതുപോലെ ചിത്രീകരിച്ചിട്ടുണ്ട്. ഒരുപാട് പേർ നേരിട്ടും അല്ലാതെയും വിളിച്ചു പറഞ്ഞു ഇക്കാര്യം.
സിനിമക്ക് കിട്ടുന്ന ഒരു അംഗീകാരം നാടകത്തിനു ഇല്ല എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
രണ്ടും ഇഷ്ടമാണ്.പക്ഷേ നാടകം വലിയൊരു ഊർജമാണ് തരുന്നത്.പക്ഷേ സിനിമ വലിയ അംഗീകാരം നേടി തന്നു.അതിന് ഞാൻ ഡയറക്ടർ ഫാസിൽ റസാഖ് നോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു.കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിന് ശേഷം ഏകദേശം ആയിരത്തോളം വേദികളാണ് ലഭിച്ചത്.വിവിധയിടങ്ങളിൽ ഉൽഘാടന കർമ്മം നിർവഹിച്ചും അതിഥിയായും നാടകാവതരണമായും ഒക്കെ പോകേണ്ടി വന്നു.ഇപ്പോഴും പോകുന്നു.
ബീന ടീച്ചർ സിനിമയിലെന്നേ എത്തേണ്ടതായിരുന്നുവെന്നും അൽപ്പം വൈകി പോയി എന്നും സിനിമ മേഖലയിലുള്ളവരടക്കം പറയുന്നുണ്ട്, ഇതിനെ കുറിച്ച് എന്താണ് അഭിപ്രായം?
അങ്ങനെയൊരു വിഷമം എനിക്കില്ല.കാരണം എനിക്ക് എന്റെ കുട്ടികൾക്ക് കല കൊടുക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യവും നേട്ടവുമായി ഞാൻ കരുതുന്നു.ഞാൻ പഠിപ്പിച്ച ഒരുപാട് കുട്ടികൾ വലിയ നിലയിൽ എത്തി എന്നോട് വന്ന് നല്ല വാക്കുകൾ പറയുമ്പോൾ അതാണ് ഏറ്റവും വലിയ അംഗീകാരമായി ഞാൻ കാണുന്നതും കരുതുന്നതും. വലിയ സന്തോഷവും സമാധാനവും കിട്ടുന്നു അതിലൂടെ. കുട്ടികളിലെ രക്ഷിതാക്കളുടെ നാട്ടുകാരുടെ മനസ്സിലൊക്കെ വലിയ ആദരവാണ് അതിലൂടെ ലഭിക്കുന്നത്.
നാടകത്തിൽ ഇപ്പോഴും സജീവമാണല്ലോ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന പുതിയ നാടകത്തെ കുറിച്ച്എന്താണ് പറയാനുള്ളത് ?
മാധവിക്കുട്ടിയുടെ കഥയായ 'വേനലിന്റെ ഒഴിവി'നെ 'ഒറ്റ ഞാവൽ മരം' എന്ന ഏകപാത്ര നാടകമായി അരങ്ങിലെത്തിക്കാൻ കഴിഞ്ഞു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ കൂടാതെ പല വിദേശ രാജ്യങ്ങളിലും അവതരിപ്പിക്കാൻ അവസരം ലഭിച്ചു.ഈ നാടകം അടുത്ത മാസം ബെൽബെണിലും അരങ്ങേറുന്നുണ്ട്.ഇതുവരെ 57 സ്റ്റേജുകൾ പിന്നിട്ടു.
തിരക്ക് പിടിച്ച ഈ നാടക സിനിമാ ജീവിതത്തിൽ കുടുംബത്തിന്റെ പിന്തുണ എങ്ങനെ ആയിരുന്നു?
കലാപരമായ എല്ലാ കാര്യത്തിലും എല്ലാവിധ പിന്തുണയും ചെറുപ്പം മുതലേ അച്ഛനും അമ്മയും തന്നിട്ടുണ്ട്.അവരും അധ്യാപകരായിരുന്നു.വിവാഹ ശേഷം ഭർത്താവ് വിജയ കുമാറും എല്ലാവിധ പ്രോത്സാഹനവും നൽകി വരുന്നു.അച്ഛനും അമ്മയും പൊതു പ്രവർത്തകർ കൂടിയാണ്.കൂടാതെ സുഹൃത്ത് അനിത ജീവിതത്തിലുടനീളം എല്ലാവിധ പിന്തുണ യും തന്നിട്ടുണ്ട്. എനിക്ക് കലാപരമായി ഉയരാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിൽ അനിതക്കും വലിയ പങ്കുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.