റാഞ്ചി: ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോവാദികളെ വധിച്ചു. സിആർപിഎഫും ബൊക്കാറോ ജില്ലാ പോലീസും ചേർന്നായിരുന്നു ദൗത്യം. മാവോവാദികളിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
പുലർച്ചെ 5.30-ഓടെ ലാൽപാനിയ പ്രദേശത്തെ ലുഗു മലനിരകളിൽ പരിശോധനയ്ക്കിടെയാണ് വെടിവെപ്പ് ആരംഭിച്ചതെന്നാണ് വിവരം. എ.കെ. സീരിസിൽപ്പെടുന്ന റൈഫിൾ, പിസ്റ്റൽ, എസ്എൽആർ മൂന്ന് ഇൻസാസ് റൈഫിൾ എന്നിവ ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തതായാണ് വിവരം.
തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന വിവേക് എന്ന മാവോവാദിയും കൊല്ലപ്പെട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ മാവോവാദികൾ പ്രദേശത്തുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.