/kalakaumudi/media/media_files/2025/05/16/tFhNPyt6nA8z5wDZBlGb.jpg)
തൃശൂർ: ഇന്ത്യൻ സൈന്യത്തിൽ 28 വർഷക്കാലത്തെ സേവനമികവ് ഇപ്പോൾ നാടിനായി പ്രയോജനപ്പെടുത്തുകയാണ് തൃശൂർ നഗരത്തിലെ ഓട്ടോ ഡ്രൈവറും ,മുൻ സൈനികനുമായ ഷിബു വി. യു. ഇപ്പോൾ 48 വയസ്സുള്ള ഷിബു സൈന്യത്തിൽ തീവ്രവാദ വിരുദ്ധ സംഘത്തിലെ പ്രധാനിയായിരുന്നു.കൂടാതെ കാർഗിൽ യുദ്ധവിജയത്തിലും പങ്കാളിയായിരുന്നു ഈ തൃശ്ശൂർക്കാരൻ.അതേസമയം ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ പരാക്രം ഓപ്പറേഷൻ രക്ഷക് തുടങ്ങിയ സുപ്രധാന സൈനിക ഓപ്പറേഷനുകളിലും ഇന്ത്യക്ക് വേണ്ടി പോരാടാൻ കഴിഞ്ഞതായി ഷിബു പറയുന്നു.
സൈന്യത്തിൽ സേവനം അനുഷ്ടിക്കുമ്പോൾ റെക്കി വാരിയർ, റെക്കി ട്രൂപ്പ് എന്നിവയുടെ ലീഡർ കൂടിയായിരുന്ന ഷിബു 2023-ൽ റിസൾധാർ ആയി വിരമിച്ചപ്പോൾ "ഓണററി റിസൾദാർ മേജർ" എന്ന പദവി നൽകി സൈന്യം ആദരിച്ചിട്ടുണ്ട്.
സൈന്യക സേവനത്തിന് ശേഷം തൃശ്ശൂർ നഗരത്തിൽ ചെറിയ ബിസിനസ് ചെയ്യാമെന്നുള്ളതായിരുന്നു ഷിബുവിൻ്റെ ലക്ഷ്യം.ഇതിനിടെയാണ് സഹോദരിയുടെ മകൻ ഓട്ടോറിക്ഷ വാങ്ങിക്കുന്നത്.എന്നാൽ വിസ ശരിയായി മരുമകൻ ഗൾഫ് ജോലി തേടി പോയി. ആളില്ലാതെ വന്നപ്പോഴാണ് ഇതേറ്റെടുത്ത് ഓട്ടോറിക്ഷ ഡ്രൈവർ ആയി ഷിബു നഗരത്തിലെത്തുന്നത്.കൂടാതെ നിർധനരായ പല രോഗികളുടെ കയ്യിൽ നിന്നും ആശുപത്രിയിൽ പോകാനായി റിക്ഷ ചാർജ് ഈടാക്കാതെയാണ് യാത്ര ഒരുക്കി കൊടുക്കുന്ന ഷിബു ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിനു അടുത്തുള്ള കണ്ണംകുളങ്കര പ്രദേശത്താണ് താമസിച്ചു വരുന്നത്. സൈനികൻ്റെ ഉറച്ച മനസും, സേവന തത്പരതയും കൈവിടാത്ത ഷിബു,കഴിഞ്ഞ ഒന്നര വർഷമായി 80 ഓളം കുട്ടികൾക്ക് തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ കായിക പരിശീലനംനൽകി വരുന്നു.
രാവിലെ 7 മുതൽ 9:30 വരെയാണ് NFA (National force Academy) യുടെ കീഴിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നത്. സൈന്യത്തിലും, പൊലീസിലും മറ്റും ജോലി ലഭിക്കാൻ വേണ്ട കായിക ക്ഷമത നൽകുകയാണ് ഷിബു റഗ്ബി ആർമി ടീമിന്റെ ഭാഗമായി പല ടൂർണമെൻ്റുകളിലും പങ്കെടുത്ത വ്യക്തി കൂടിയാണ്. ചെറുപ്പം മുതൽ കുട്ടികൾ കായിക വിനോദങ്ങളിൽ നിർബന്ധമായും ഏർപ്പെടണമെന്ന് ഷിബു പറയുന്നു. കുട്ടികള്‍ക്ക് മികച്ച സാമൂഹിക ബന്ധങ്ങൾ സൃഷ്ടിക്കാനും,വിഷാദരോഗങ്ങൾ അകറ്റാനും ഇതുപകരിക്കും. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള സമപ്രായക്കാരുമായി ഇടപഴകുന്നത് കുട്ടികളില്‍ സൗഹാർദ്ദവും,സഹാനുഭൂതിയും സാംസ്‌കാരിക അവബോധവും വൈവിധ്യങ്ങളോടുള്ള ആദരവും വര്‍ധിപ്പിക്കും. കൂടാതെ മയക്കു മരുന്നിന്റെ ഉപയോഗത്തിൽ നിന്ന് വിട്ട് നിൽക്കാൻ കായിക പരിശീലനം നേടിയ യുവാക്കൾക്ക് തിരിച്ചറിവ് ഉണ്ടാകുമെന്ന ഗുണഫലവുമുണ്ട്. സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് വേണ്ട കായിക പരിശീലനം നൽകാൻ സന്നദ്ധനാണെന്നും, അത്തരക്കാർക്ക് തന്നെ ബന്ധപെടാമെന്നും ഷിബു പറഞ്ഞു.
കായിക പരിശീലനം നേടുന്ന തലമുറ സമൂഹത്തിന് വലിയ മുതൽക്കൂട്ടായിരിക്കും. വാദ്യകലാകാരൻ കൂടിയായ ഷിബു, പഞ്ചവാദ്യ രംഗത്തും ഒരു കൈ നോക്കുന്നു. ഉത്സവ കാലങ്ങളിൽ നിരവധി ക്ഷേത്രങ്ങളിൽ പഞ്ചവാദ്യം അവതരിപ്പിക്കാറുണ്ട്.കൂടാതെ ചിത്ര രചനയിലും ഷിബു കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ സേനയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതാണ് ജീവിതത്തിൽ ഏറ്റവും അഭിമാനമായി കരുതുന്നത്. പാക്കിസ്ഥാനെ ഒരിക്കലും വിശ്വസിക്കരുതെന്നും അവരോട് എപ്പോഴും ഒരേ വികാരമേ ഉണ്ടായിരുന്നുള്ളൂവെന്നും ഈ മുൻ സൈനികൻ പറഞ്ഞു.അവരാണ് എല്ലായ്‌പ്പോഴും നമ്മളെ ഇങ്ങോട്ട് ആക്രമിക്കുന്നതെന്നും, നമ്മൾ ഒരിക്കൽ പോലും ആദ്യം അവരെ അങ്ങോട്ട് ആക്രമിച്ചിട്ടില്ലെന്നും ഷിബു പറയുന്നു. ഇന്ത്യ - പാകിസ്ഥാൻ സംഘർഷം നില നിൽക്കുന്ന ഈ അവസ്ഥയിൽ വിരമിച്ച പട്ടാളക്കാരെ സൈന്യം തിരിച്ചു വിളിക്കുമെങ്കിൽ, ഇന്ത്യക്ക് വേണ്ടി പോരാടാനും, മരിക്കാനും വരെ തയാറാണെന്നും ഇദ്ദേഹം ധീരതയോടെ പറയുന്നു. ഓപ്പറേഷൻ സിന്ധൂറിലൂടെ ഇന്ത്യൻ സൈന്യം പാക്കിസ്ഥാന് തിരിച്ചടി നൽകിയ കാര്യം ചോദിച്ചപ്പോൾ, ഷിബുവിൻ്റെ മുഖത്ത് ഒരു പഴയ സൈനികന്റെ പോരാട്ട തിരയിളക്കം. കണ്ണിൽ അഭിമാന തിളക്കവും.