രാഹുൽ ഗാന്ധി പത്ര സമ്മേആളനത്തിനിടെ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോളുകളുടെ മറവിൽ ഓഹരിവിപണിയിൽ വൻ തട്ടിപ്പു നടന്നെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നേരിട്ട് പങ്കുള്ള വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. എക്സിറ്റ് പോൾ ഫലം പുറത്തുവരുന്നതിനു തലേദിവസം ഓഹരിവിപണിയിൽ വൻ കുതിപ്പുണ്ടാകുമെന്ന് തെറ്റിധരിപ്പിച്ചുകൊണ്ട് വലിയതോതിൽ ജനങ്ങൾ നിക്ഷേപം നടത്തുകയായിരുന്നു. എന്നാൽ ഫലം വരുന്ന ദിവസം ഓഹരിവിപണി മാർക്കറ്റ് ഇടിയുമെന്ന് മുൻകൂട്ടി പ്രധാനമന്ത്രിക്ക് അറിയാമായിരുന്നു. ഇതിലൂടെ പ്രധാനമന്ത്രിക്ക് അറിയാവുന്ന പലർക്കും വൻ നേട്ടമുണ്ടായിട്ടുണ്ടെന്നും രാഹുൽ ആരോപിച്ചു.
തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ തന്നെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരിട്ടു വന്ന് ഓഹരിവിപണിയില്‍ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചതിനെ തുടർന്നാണ് 31ന് ഓഹരി വിപണിയിൽ നിക്ഷേപമുണ്ടായത്. ആരോപണവിധേയരായ കമ്പനിക്ക് കീഴിലുള്ള ചാനലിന് നിരന്തരമായി അഭിമുഖം നൽകിയത് എന്തിനാണെന്ന് വ്യക്തമാക്കണം. വിദേശനിക്ഷപമുണ്ടാകുമെന്ന് അവർക്ക് നേരത്തേ അറിവുണ്ടായിരുന്നു. ജൂൺ മൂന്നു മുതൽ നാലാം തീയതി വൈകിട്ടുവരെ ഓഹരിവിപണിയിൽ ഈ കുതിപ്പ് നിലനിന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു തൊട്ടുപിറകേ മാർക്കറ്റ് ഇടിയുകയായിരുന്നു. അവിടെ ചെറുകിട കച്ചവടക്കാർക്ക് കോടികൾ നഷ്ടം വന്നു. ഇതിൽ അഴിമതിയുണ്ടെന്ന് വ്യക്തമാണെന്നാണ് രാഹുലിന്റെ ആരോപണം.
ആദ്യമായാണ് പ്രധാനമന്ത്രി പ്രസംഗത്തിൽ ഓഹരിവിപണിയെക്കുറിച്ച് പരാമർശിക്കുന്നത്. എന്നാൽ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ പ്രധാനമന്ത്രിക്കുണ്ടായിരുന്നു. ആയിരക്കണക്കിന് കോടിയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. എക്സിറ്റ് പോളുകള്‍ യഥാർഥത്തിൽ നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം വേണം. ഉണ്ടെങ്കിൽ അതിന്റെ പ്രവർത്തന രീതി എങ്ങനെയെന്നും വ്യക്തമാക്കണം. തിരഞ്ഞെടുപ്പ് ഫലം വരുമ്പേൾ 400 അല്ല 300 സീറ്റ് പോലും ലഭിക്കാൻ പോകുന്നില്ലെന്ന് മോദി നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ ഉൾപ്പെട്ടിട്ടുള്ള നിക്ഷേപകർ ആരൊക്കെയാണെന്ന് ഊഹിക്കാം. എന്നാൽ അന്വഷണം നടത്തി അത് തെളിയിക്കണമെന്നും രാഹുൽ ആരോപിച്ചു.