മഹാരാഷ്ട്രയില്‍ ബലാത്സംഗക്കേസിലെ ദൃക്‌സാക്ഷിയെ വെടിവെച്ചുകൊന്നു

മുംബൈയിലെ താനെ ജില്ലയിലാണ് സംഭവം. വ്യവസായിയായ മുഹമ്മദ് തബ്രീസ് അന്‍സാരി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

author-image
Prana
New Update
gun shot

മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ദൃക്‌സാക്ഷിയായ വ്യവസായിയെ അജ്ഞാതസംഘം വെടിവെച്ചുകൊന്നു. മുംബൈയിലെ താനെ ജില്ലയിലാണ് സംഭവം. വ്യവസായിയായ മുഹമ്മദ് തബ്രീസ് അന്‍സാരി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ക്വട്ടേഷന്‍ നല്‍കിയവരെയാണ് കണ്ടെത്തിയിരിക്കുന്നതെന്നും വെടിയുതിര്‍ത്തയാളെ കണ്ടെത്താനായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. ഷോപ്പിങ് സെന്ററിലെത്തിയ പ്രതികള്‍ അന്‍സാരിയുടെ അരുകിലെത്തി നെറ്റിയില്‍ വെടിയുതിര്‍ത്തുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു. മീരാ റോഡിലെ ശാന്തി ഷോപ്പിങ് സെന്ററില്‍ വെച്ചായിരുന്നു സംഭവം. മീരാറോഡിലെ മറ്റൊരു കടയുടമയുടെ ഗര്‍ഭിണിയായ മകളെ ബലാത്സംഗം ചെയ്ത കേസില്‍ ദൃക്‌സാക്ഷിയാണ് അന്‍സാരി. യൂസഫ് എന്നയാളായിരുന്നു അതിക്രമത്തിന് പിന്നില്‍. സംഭവത്തില്‍ സാക്ഷി പറഞ്ഞതിന് പിന്നാലെ അന്‍സാരിക്കെതിരെ നിരവധി തവണ വധഭീഷണിയെത്തിയിരുന്നു. ഇത് സംബന്ധിച്ച് ഇദ്ദേഹം പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
കൊലപാത വിവരം അറിഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് വരികയാണ്. അന്‍സാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. അതേസമയം വ്യാഴാഴ്ച രണ്ട് യുവാക്കള്‍ അന്‍സാരിയെ വന്ന് കണ്ടിരുന്നുവെന്ന് കടയുടമയായ യുവാവ് പൊലീസിനോട് പറഞ്ഞു. അന്‍സാരിയെ കൊല്ലാന്‍ തങ്ങള്‍ക്ക് കരാര്‍ ലഭിച്ചിട്ടുണ്ട് എന്നായിരുന്നു അവര്‍ പറഞ്ഞതെന്നും കടയുടമ പറഞ്ഞു.

maharashtra murder eyewitness Rape Case gun shot